ഹണി ട്രാപ്പ്: 5 പേർ പിടിയിൽ

ആഷിക്, നേഹ,സുറുമി, ജിജി, തോമസ്
തൃപ്പൂണിത്തുറ
യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തിയ കേസിൽ അഞ്ചുപേരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാപട്ടികയിലുള്ള മരട് അനീഷിന്റെ അനിയൻ ആഷിക്ക് ആന്റണി (33), ആഷിക്കിന്റെ ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), തോമസിന്റെ ഭാര്യ ജിജി (19) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. പലതവണകളിലായി 13,500 രൂപ, മൊബൈൽ ഫോൺ, ബൈക്ക് എന്നിവ തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സൗഹൃദം സ്ഥാപിച്ച് കഴിഞ്ഞ നവംബറിൽ തൃപ്പൂണിത്തുറ മാർക്കറ്റിനുസമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ ഇവർ വിളിച്ചുവരുത്തി. യുവാവ് മുറിയിൽ എത്തിയശേഷം സുറുമി വാതിൽ അടച്ചു. ഇതിനിടെ ആഷിക്കും തോമസുമെത്തി വാതിൽ തുറന്ന് അകത്തുകയറി ഇവരുടെ വീഡിയോ ചിത്രീകരിച്ചു.
തുടർന്ന് വീഡിയോ പുറത്തുവിടുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവർ തട്ടിയെടുത്ത ബൈക്ക് പണയംവച്ച പണത്തിൽ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെ നെട്ടൂരിനുസമീപമുള്ള വാടകവീട്ടിൽനിന്നും ഒരാളെ പനമ്പിള്ളിനഗറിൽനിന്നും ഒരാളെ മൂന്നാറിലെ റിസോർട്ടിൽനിന്നുമാണ് പിടികൂടിയത്.
ഇൻസ്പെക്ടർ എ എൽ യേശുദാസ്, എസ്ഐമാരായ കെ അനില, യു വി വിഷ്ണു, എം ആർ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Related News

0 comments