ലഖ്‌നൗവിൽ 15 മരണം; കെട്ടിടത്തിന് നൽകിയ പൊളിക്കൽ ഉത്തരവ് റദ്ദാക്കിയെന്ന് യുപി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 15 പേരുടെ മരണത്തിനിടയാക്കിയ കെട്ടിട ദുരന്തത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അനധികൃത നിർമ്മാണത്തെത്തുടർന്ന് 2016-ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിന്റെ ഉത്തരവ്, രണ്ട് മാസത്തിനുള്ളിൽ സർക്കാർ റദ്ദാക്കിയതായി തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ യുപി സർക്കാർ വ്യക്തമാക്കി.
അലിഗഞ്ച് സ്കീമിലെ സെക്ടർ ഡിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം 1980 ജൂലൈ 11-നാണ് ലോട്ടറി സമ്പ്രദായത്തിലൂടെ വിജയ് കുമാർ എന്നയാൾക്ക് അനുവദിച്ചത്. 2013-ൽ കെട്ടിടം വിരേന്ദ്ര പ്രതാപ് ശുക്ല, സുരേന്ദ്ര പ്രതാപ് ശുക്ല എന്നിവർക്ക് കൈമാറി. 2014 ഓഗസ്റ്റ് 20-ന് കെട്ടിടത്തിന് പാർപ്പിട ആവശ്യങ്ങൾക്കായി അനുമതി ലഭിച്ചിരുന്നു.
എന്നാൽ പിന്നീട് ഇവിടെ അനധികൃത നിർമ്മാണം നടന്നതായി ലഖ്‌നൗ ഡെവലപ്‌മെന്റ് അതോറിറ്റി കണ്ടെത്തുകയും വിരേന്ദ്ര പ്രതാപ് ശുക്ലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2016 മെയ് 10-ന് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, ജൂലൈ 5-ഓടെ ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഈ തീരുമാനം എങ്ങനെയാണ് പുനഃപരിശോധിക്കപ്പെട്ടതെന്നത് വലിയ ചോദ്യചിഹ്നമായി തുടരുകയാണെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. ഉഷാ മെഹ്ത മാർഗിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അനിമേഷൻ സെന്ററിലുണ്ടായ തീപിടുത്തത്തിലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേർ മരിച്ചത്.
മൂന്നാം നിലയിലുണ്ടായ തീപിടുത്തത്തിൽ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച തീ നിയന്ത്രണവിധേയമാക്കാൻ 14 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.









0 comments