പശ്ചിമബംഗാളിൽ ന്യൂനപക്ഷ വകുപ്പിന്റെ ഫണ്ട് വെട്ടിക്കുറച്ച് ബിജെപി സർക്കാർ; പ്രതിഷേധം

കൊൽക്കത്ത: അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് വൻതോതിൽ വെട്ടിക്കുറച്ച് പശ്ചിമബംഗാളിലെ ബിജെപി സർക്കാർ. 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത 2165.42 കോടി രൂപ മാത്രമാണ് ഈ വകുപ്പിനായി വകയിരുത്തിയത്.
കഴിഞ്ഞ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അവസാന ബജറ്റിൽ 5713 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്താണിത് വലിയ കുറവ് വരുത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ന്യൂനപക്ഷ വകുപ്പിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച ബിജെപി, സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ബജറ്റ് വിഹിതം പകുതിയിലധികമായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ 'സബ്കാ സാത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ബിജെപി സർക്കാർ കാറ്റിൽപ്പറത്തിയെന്ന് പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജി കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് ഈ വകുപ്പിനായി 5000 മുതൽ 5600 കോടി രൂപ വരെയാണ് വകയിരുത്തിയിരുന്നത്.
എന്നാൽ പുതിയ ബജറ്റിൽ തുക പകുതിയിലധികമായി കുറച്ചു. ഇത് അത്യന്തം നിർഭാഗ്യകരമാണെന്നും റിതബ്രത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംഎൽഎ കുണാൽ ഘോഷും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തി. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി മമത ബാനർജി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നെന്നും, പുതിയ ബജറ്റ് ജനദ്രോഹപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.









0 comments