ഉയർന്ന വിറ്റുവരവിലും ഫാക്ട് നഷ്ടത്തിൽ
ചെലവിൽ 1700 കോടിയുടെ വർധന

കെ പി വേണു
Published on May 31, 2026, 01:03 AM | 1 min read
കളമശേരി
മുൻവർഷത്തെ അപേക്ഷിച്ച് 1672.85 കോടിയുടെ അധിക വിറ്റുവരവുണ്ടായിട്ടും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന് (എഫ്എസിടി) 39.91 കോടി രൂപയുടെ നഷ്ടം. അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാരണം ഉയർന്ന വില നൽകേണ്ടിവന്നത് കമ്പനിയെ പ്രതിസന്ധിയിലാക്കി. ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ച 2025-–2026 വർഷത്തെ സാമ്പത്തികരേഖപ്രകാരം കമ്പനിക്ക് 5900.08 കോടി രൂപ വരവും 5939.99 കോടി രൂപ ചെലവുമാണ് രേഖപ്പെടുത്തിയത്.
2022-–2023ൽ കന്പനി 613 കോടി രൂപ ലാഭത്തിലായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ ലാഭം 40 കോടിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം 1700 കോടി രൂപയിലേറെ ചെലവിനത്തിൽ വർധിച്ചത് നഷ്ടം കൂടാനിടയാക്കി. മുൻവർഷം 4238.23 കോടി രൂപയായിരുന്നു ചെലവ്. ഇത് 5939.99 കോടിയായാണ് വർധിച്ചത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പലിശച്ചെലവ് എന്നിവയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധനയുണ്ടായിട്ടുമില്ല.
കുറഞ്ഞ ചെലവിൽ അസംസ്കൃതസാധനങ്ങൾ ലഭ്യമാക്കിയാൽമാത്രമേ രാജ്യത്തെ വൻകിട വളം വ്യവസായശാലയ്‌ക്ക് നിലനിൽപ്പ് സാധ്യമാകൂ. കേന്ദ്രസർക്കാർ നിലപാട് മാറ്റാത്ത പക്ഷം ഫാക്ട് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും.










0 comments