ഏലൂരിൽ മാലിന്യമുക്തനഗരം സർവേക്ക് തുടക്കമായി

ഏലൂരിൽ മാലിന്യമുക്തനഗരം സർവേ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഏലൂരിൽ സമ്പൂർണ ശുചിത്വദൗത്യത്തിന്റെ ഭാഗമായി ഉറവിടമാലിന്യം വേർതിരിക്കലും സംസ്കരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർവരെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന സർവേക്കും ബോധവൽക്കരണത്തിനും തുടക്കമായി.
മാലിന്യമുക്തനഗരം സർവേ പദ്ധതിയുടെ രണ്ടാംഘട്ടപ്രവർത്തനങ്ങൾ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. 2026-ലെ ഖരമാലിന്യപരിപാലന ചട്ടങ്ങളുടെയും ഏലൂർ നഗരസഭ കൗൺസിലിന്റെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭാപരിധിയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യം വേർതിരിക്കൽ പൂർണമായും നടപ്പാക്കുക, ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, ശാസ്ത്രീയ മാലിന്യസംസ്കരണരീതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് സർവേ നടത്തുന്നത്. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സബീന നിഷാദ് അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി ഗോപിക ഉദയൻ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ആരതി ഷെബിൻ തുടങ്ങിയവർ സംസാരിച്ചു.










0 comments