ചെമ്പൻകുഴിയിൽ കാട്ടുകൊമ്പൻ ഭീഷണിയാകുന്നു

ചെമ്പൻകുഴിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ ആർആർടി സംഘം വനത്തിലേയ്ക്ക് തുരത്തുന്നു
കവളങ്ങാട്
നേര്യമംഗലത്തിനുസമീപം ചെമ്പന്‍കുഴിയില്‍ കാട്ടുകൊമ്പന്റെ സാന്നിധ്യം ജനജീവിതത്തിന് ഭീഷണിയാകുന്നു. ഒരുമാസമായി പ്രദേശത്ത് രാത്രിയും പകലും ആനകളുടെ സാന്നിധ്യമുള്ളതുമൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍ കടന്നും മുള്ളരിങ്ങാട് വനത്തില്‍നിന്നുമാണ് ആനകള്‍ ചെമ്പന്‍കുഴിയില്‍ എത്തുന്നത്. മൂന്ന് കൊമ്പന്‍മാര്‍ ഉണ്ടായിരുന്നതില്‍ രണ്ടെണ്ണത്തിന്റെ ശല്യം ഏതാനും ദിവസമായിട്ടില്ല.
ഒരു കൊമ്പനാണ് നേരം വെളുത്താലും കാടുകയറാതെ നാട്ടില്‍ തമ്പടിക്കുന്നത്. രാവിലെ വിവിധ ജോലിക്ക് പോകേണ്ടവര്‍ ആനയെ പേടിച്ച് ജോലിക്ക് പോകാനാകാതെ പ്രതിസന്ധിയിലാണ്. തിങ്കളാഴ്ച സന്ധ്യയോടെ എത്തിയ കൊമ്പന്‍ ചൊവ്വ രാവിലെയായിട്ടും തിരികെപ്പോകാതെ വന്നതോടെ ആര്‍ആര്‍ടി സംഘം എത്തിയാണ് ആനയെ തുരത്തിയത്.
പുത്തയത്ത് വാസുവിന്റെ പുരിയിടത്തിൽ നിലകൊണ്ട ആനയെ നേര്യമംഗലം–ഇടുക്കി റോഡില്‍ ചെമ്പന്‍കുഴിയിൽ ഇരുവശത്തും റോഡ് ബ്ലോക്ക് ചെയ്താണ് മണിയന്‍പാറ വനത്തിലേക്ക് കയറ്റിയത്. പാറങ്കിമാലില്‍ സാന്റി ജോസഫിന്റെ പുരയിടത്തിലെ 30 വാഴകളും ആന നശിപ്പിച്ചു.










0 comments