ad
Deshabhimani

ഡ്രൈ ഡേ പരാജയം

ജില്ലയില്‍ എലിപ്പനി വര്‍ധിച്ചു

Dryday

എറണാകുളം പൊറ്റക്കുഴി ബാലഭദ്ര റോഡിൽ വഴിയരികിൽ കൂടികിടക്കുന്ന മാലിന്യം

വെബ് ഡെസ്ക്

Published on Jun 24, 2026, 01:01 AM | 1 min read

കൊച്ചി

എച്ച്1 എന്‍1, വെസ്റ്റ് നൈല്‍ പനി, ഡെങ്കി എന്നിവയ്ക്കുപിന്നാലെ ജില്ലയില്‍ എലിപ്പനിയും വ്യാപിക്കുന്നു. 11 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. തിരുവാണിയൂര്‍, മഞ്ഞപ്ര, കോതമംഗലം, പെരുമ്പാവൂര്‍, കടയിരുപ്പ്, വേങ്ങൂര്‍, മട്ടാഞ്ചേരി പ്രദേശത്തുള്ളവര്‍ക്കാണ് രോഗബാധ. കഴിഞ്ഞ ഒന്പതിന് കുമ്പളങ്ങിയില്‍ എലിപ്പനി ബാധിച്ച്‌ ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസം പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ഡ്രൈഡേ ആചരിച്ചിട്ടും പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. ചൊവ്വാഴ്ച 24 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ഷിഗല്ല ബാധിച്ചും രോഗികള്‍ ചികിത്സയിലുണ്ട്.

പനിബാധിതര്‍ 20,520

ചൊവ്വാഴ്ചയും പനിബാധിതരുടെ എണ്ണം ആയിരത്തിനുമുകളിലാണ്. 1,131 പേർക്ക് പുതിയതായി പനി ബാധിച്ചു. ഈമാസം പനി ബാധിച്ചവരുടെ എണ്ണം 20,520 ആയി. 284 പേർക്ക് ചൊവ്വാഴ്ച വയറിളക്കരോഗം ബാധിച്ചു. ആശുപത്രികളില്‍ പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല. പകര്‍ച്ചവ്യാധിക്കാലത്തും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും മറ്റും സംഘടിപ്പിക്കുന്നതുമൂലം ആശുപത്രികളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ആളില്ലാത്തത്‌ വെല്ലുവിളിയാകുന്നു.

രോഗവ്യാപനത്തിന് ഉത്തരവാദി തദ്ദേശസ്ഥാപനങ്ങള്‍

മഴക്കാലപൂര്‍വ ശുചീകരണത്തില്‍ ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പരാജയപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണം. നിരവധിപേര്‍ രോഗബാധിതരായിട്ടും മാലിന്യനീക്കം കൃത്യമായി നടത്താനോ കൊതുകിന്റെ ഉറവിട നശീകരണം നടത്താനോ അധികൃതര്‍ മുന്‍കൈയെടുക്കുന്നില്ല.


പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും ഒരേപോലെ മാലിന്യനീക്കം നിലച്ചു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും മാലിന്യം കുന്നുകൂടുന്നുണ്ട്. വരാപ്പുഴ പഞ്ചായത്തില്‍ ദേശീയപാത 66 കടന്നുപോകുന്ന പ്രദേശത്ത് പാതയോരം സ്ഥിരം മാലിന്യക്കുപ്പയായി മാറി. തെരുവുനായശല്യവും ഇവിടെ വര്‍ധിച്ചു.


ചൊവ്വാഴ്ച 24 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

പനിബാധിതർ ആയിരത്തിനുമുകളിൽ

284 പേർക്ക് വയറിളക്കരോഗം

പകര്‍ച്ചവ്യാധിക്കാലത്തും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 
 പരിശീലനവും മറ്റും സംഘടിപ്പിക്കുന്നതിനാൽ 
 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ആളില്ല



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home