ലഹരിക്കേസ് പ്രതിയുടെ ആക്രമണത്തിൽ എഎസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്

പ്രതി രഞ്ജിത്
മരട്
മരട് പൊലീസ് കസ്റ്റഡിയിലെടുത്ത ലഹരിമരുന്ന് കേസിലെ പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു. എഎസ്ഐ സുമേഷ് കുമാർ (49), സിപിഒ പി എം ഫസൽ (40), എസ് ഐ ജാക്സൻ (32) എന്നിവർക്കാണ് പരുക്കേറ്റത്. ഫസലിന്റെ കൈ ഒടിയുകയും സുമേഷ് കുമാറിന്റെ ഇടത് കൈമുട്ട് കുഴ തെന്നിമാറുകയും ചെയ്തു. എസ് ഐ ജാക്സന് കഴുത്തിൽ ചതവ് പറ്റി.
എംഡിഎംഎയുമായി പിടികൂടിയ ആലപ്പുഴ കുത്തിയതോട് നികർത്തിൽ വീട്ടിൽ രഞ്ജിത് (32) ആണ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കസ്റ്റഡിയിലായിരുന്ന പ്രതി സ്വയം പരുക്കേൽപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് ഇയാൾ പ്രകോപിതനായത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ വൈറ്റിലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. പ്രതി രഞ്ജിത് പൂണിത്തുറ സിൽവർ സാൻഡ് ഐലന്റിലെ ഫ്ലാറ്റിലെത്തി ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസെത്തിയപ്പോൾ മർദനമേറ്റനിലയിൽ കണ്ട ഇയാളെ ആശുപത്രിയിലെത്തിക്കാൻ പോയപ്പോഴാണ് പോക്കറ്റിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. അതേസമയം കടം കൊടുത്ത പണം തിരികെ വാങ്ങാൻ ഫ്‌ളാറ്റിൽ ചെന്നതിനെ തുടർന്ന് രഞ്ജിത്തിന് മർദനമേറ്റെന്ന പരാതിയിൽ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.









0 comments