32 പേർക്കുകൂടി ഡെങ്കി; പടർന്നുപിടിച്ച് മഞ്ഞപ്പിത്തം, എലിപ്പനി

കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ വൈലോപ്പിള്ളി ലെയിനിന് സമീപം ചങ്ങാടം പോക്ക് തോട് മഴക്കാലപൂർവ ശുചീകരണം നടത്താതെ മാലിന്യവും പോളയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിൽ
കൊച്ചി
ജില്ലയിൽ 32 പേർക്കുകൂടി പുതുതായി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബിനാനിപുരം, ചന്പക്കര, ചൂർണിക്കര, ചോറ്റാനിക്കര, ഏലൂർ, കടുങ്ങല്ലൂർ, കാലടി, കളമശേരി, കീച്ചേരി, കോതമംഗലം, മാറാടി, മൂത്തകുന്നം, പറവൂർ, പാറക്കടവ്, പട്ടിമറ്റം, പെരുന്പാവൂർ, പൊന്നുരുന്നി, പുതൃക്ക, വരാപ്പുഴ, വാഴക്കുളം എന്നിവിടങ്ങളിലുള്ള വ്യക്തികൾക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 52 പേർ ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടി.
ഭീതിജനകമാംവിധം വർധിക്കുകയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. കഴിഞ്ഞദിവസം ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന അറുപത്തിരണ്ടുകാരി മരിച്ചു. കോതമംഗലം ഊന്നുകല്‍ ഉപ്പുകുളം സ്വദേശിയാണ് മരിച്ചത്. ആറ് ദിവസത്തിനിടെ ഡെങ്കി ബാധിച്ച് രണ്ടുപേരാണ് ജില്ലയിൽ മരിച്ചത്.
ബുധനാഴ്‌ച കുമാരപുരം, മണീട്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 1006 പേർ പനിബാധിതരായും 270 പേർ വയറിളക്കത്തിനും ചികിത്സ തേടി. ഇൗ മാസം പനിബാധിച്ചവരുടെ എണ്ണം 14,563 ആയി. അഞ്ചുപേർക്ക് ചിക്കൻപോക്‌സും എട്ടുപേർക്ക് മഞ്ഞപ്പിത്തവും 45 പേർക്ക് ഇൻഫ്‌ളുവൻസയും പുതുതായി സ്ഥിരീകരിച്ചു.
ജില്ലയിൽ വീണ്ടും ഷിഗല്ലയെന്ന് റിപ്പോർട്ട്
ജില്ലയിലെ ഒരാൾക്ക് ഷിഗല്ല ബാധിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട്. ബുധനാഴ്‌ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് മൂലംകുഴിയിൽ ഷിഗല്ല റിപ്പോർട്ട് ചെയ്‌തത്. എന്നാൽ, റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും പുതിയ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ജില്ലാ ആരോഗ്യവിഭാഗം വ്യക്തമാക്കി. നേരത്തേയുള്ള കേസായിരുന്നുവെന്നും ഷിഗല്ല ബാധിച്ചയാൾക്ക് അസുഖം ഭേദമായെന്നും അറിയിച്ചു.നേരത്തേ പാലക്കാടും സമാനസംഭവമുണ്ടായിരുന്നു.










0 comments