ഓണക്കിറ്റിൽ നിന്ന് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കിയത് വ്യവസായ മേഖലയ്ക്ക് തിരിച്ചടി: മുൻ കാഷ്യൂ കോർപറേഷൻ ചെയർമാൻ

തിരുവനന്തപുരം: ഓണക്കിറ്റിൽ നിന്ന് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കിയത് കശുവണ്ടി വ്യവസായ മേഖലയ്ക്കും പാവപ്പെട്ട ഉപഭോക്താക്കൾക്കും തിരിച്ചടിയായെന്ന് മുൻ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ. കശുവണ്ടി തൊഴിലാളികളുടെ വയറ്റത്തടിച്ചുകൊണ്ടാണ് സർക്കാർ ഓണക്കിറ്റിൽ നിന്നും കശുവണ്ടി ഒഴിവാക്കിയത്.
ഇതിലൂടെ നിരവധി തൊഴിലാളി കുടുംബങ്ങളെയാണ് സർക്കാർ ദുരിതത്തിലേക്ക് തള്ളിവിട്ടത്. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ കശുവണ്ടിയെ വെട്ടിമാറ്റിയ യുഡിഎഫ് സർക്കാർ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന കടലയുടെ തൂക്കം കൂട്ടാനും മറന്നിട്ടില്ല.
കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോർപറേഷനിൽ നിന്നും കാപ്‌ടെക്‌സിൽ നിന്നും കശുവണ്ടിപ്പരിപ്പ് സംഭരിക്കാത്തത് മൂലം ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികൾക്ക് ലഭിക്കേണ്ട ബോണസും മറ്റ് ആനുകൂല്യങ്ങളുമാണ് ഇല്ലാതായത്. വിഷയം വിവാദമായിട്ടും, കശുവണ്ടിപ്പരിപ്പ് ഒഴിവാക്കിയത് താൻ അറിഞ്ഞില്ലെന്ന നിരുത്തരവാദപരമായ നിലപാടാണ് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ സ്വീകരിച്ചത്.
കശുവണ്ടി തൊഴിലാളികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനായി കഴിഞ്ഞ വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ മാതൃകാപരമായ പ്രവർത്തനമാണ് നടപ്പാക്കിയത്. അഞ്ചു വർഷത്തിനിടെ 970 ടൺ കശുവണ്ടിപ്പരിപ്പാണ് എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് വാങ്ങി ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത്. ഇതിനായി ഏകദേശം 100 കോടി രൂപ ചെലവഴിച്ചു. 2021ലും 2022ലും 90 ലക്ഷം വീതം ഓണക്കിറ്റുകളിൽ കശുവണ്ടിപ്പരിപ്പ് നൽകി. ഇതിലൂടെ തൊഴിലാളികളുടെ തൊഴിലും വരുമാനവും ഉറപ്പാക്കാൻ ഇടത് സർക്കാരിന് സാധിച്ചിരുന്നു.









0 comments