മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ 9ന് നാടിന് സമർപ്പിക്കും

കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ആധുനിക സ്കാനിങ് ഉപകരണം മന്ത്രി പി രാജീവ് കാണുന്നു
കളമശേരി
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി) ഒമ്പതിന് പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. നാടിന്റെ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നതെന്നും സെന്റർ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.
കളമശേരിയിൽ 12.63 ഏക്കറിൽ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്രയടിയിലാണ് സിസിആർസി കെട്ടിടം നിർമിച്ചത്. ഒന്പത് നിലകളിയായി ഒരുക്കിയിരിക്കുന്ന സെന്ററിൽ ഐസിയു ഉൾപ്പെടെ 451 കിടക്കകളാണുള്ളത്. ആദ്യഘട്ടത്തിൽ 100 കിടക്കകളാണ് സജ്ജമാക്കിയത്. 16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി.
കിഫ്ബിയിൽനിന്ന് 385 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. അത്യാധുനിക സ്കാനിങ്, എക്സറേ, റേഡിയേഷൻ ഉപകരണം എന്നിവ സജ്ജമാക്കി. എഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തി. സെന്ററിൽ ചികിത്സയോടൊപ്പം ക്യാൻസർ ഗവേഷണവും ലക്ഷ്യമിടുന്നു.
കേരളത്തിൽ എഡ്‌ജ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ആശുപത്രിക്കെട്ടിടമാണിത്. ഇപ്പോൾ ആവശ്യമായ വൈദ്യുതി പൂർണമായും സോളാർ സംവിധാനത്തിലാണ്. കെട്ടിടം 25 ശതമാനം കാർബൺലെസ് ആണ്. നിലവിൽ പുതുതായി 159 തസ്‌തികകൾ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. 31 തസ്‌തികകൾക്ക് നേരത്തേ അനുമതി നൽകി. റേഡിയോളജിയിൽ ഒരു തസ്‌തികയ്‌ക്കും അംഗീകാരമായി. ആകെ 191 തസ്‌തികകളാണുള്ളത്. കുറച്ച് തസ്‌തികകൂടി അനുവദിക്കണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.










0 comments