കൂടുകൃഷി പ്രചാരണത്തിന് സിഎംഎഫ്ആർഐ

കൊച്ചി
മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും കൂടുമത്സ്യ- കടൽപ്പായൽ കൃഷിരീതികളും പ്രചരിപ്പിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ മത്സ്യക്കർഷകരുമായും മത്സ്യത്തൊഴിലാളികളുമായും നേരിട്ട് ഇടപഴകുന്ന സമ്പർക്കപരിപാടി തുടങ്ങി. കേന്ദ്രസർക്കാരിന്റെ ‘വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാന്റെ’ ഭാഗമായാണ് പരിപാടി.
മത്സ്യോൽപ്പാദനം കൂട്ടുക, മത്സ്യത്തൊഴിലാളികൾക്കിടയിൽ ബദൽ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും. കൂടുമത്സ്യക്കൃഷി, സമുദ്ര അലങ്കാര മത്സ്യക്കൃഷി, കക്കവളർത്തൽ, മുത്തുച്ചിപ്പിവളർത്തൽ, കടൽപ്പായൽ കൃഷി, നൂതന മത്സ്യ പ്രജനന സാങ്കേതികവിദ്യകൾ, ശാസ്ത്രീയ തീരദേശ മത്സ്യക്കൃഷി തുടങ്ങിയ നൂതനരീതികൾ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ നേരിട്ട് കർഷകർക്ക് പരിചയപ്പെടുത്തും. മത്സ്യമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകും.
2047ഓടെ സമുദ്രകൃഷിയിലൂടെയുള്ള മത്സ്യോൽപ്പാദനം 25 ലക്ഷം ടണ്ണായി ഉയർത്താനാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. നിലവിൽ ഈ മേഖലയിൽ ഒന്നരലക്ഷം ടൺ മാത്രമാണ് ഉൽപ്പാദനം.











0 comments