കാസർകോട് അച്ഛനും മകളും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഗണേശൻ, വൈഷ്ണവി
ഉദുമ: കാസർകോട് ഉദുമയിൽ അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയും കാസർകോട് മീപ്പുഗിരിയിൽ താമസക്കാരനുമായ ഗണേശൻ (55) പ്ലസ് ടു വിദ്യാർഥിനിയായ മകൾ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും ഒരേ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോം നഴ്സായ ഭാര്യ ഓമന (കോഴിക്കോട് സ്വദേശിനി) ജോലിസ്ഥലത്തും മകൻ വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. പരവനടുക്കം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിനിയാണ് വൈഷ്ണവി. ശനിയാഴ്ച രാത്രി 11.10-ഓടെ ഗണേശൻ അയൽ വീട്ടിലെത്തി മകളെ കാണാനില്ലെന്ന് അറിയിച്ചു. പിന്നീട് വീട്ടിലേക്ക് തിരികെപ്പോയ ഗണേശനെ കുറിച്ച് സംശയം തോന്നിയ അയൽവാസികൾ മേൽപ്പറമ്പ് പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് പൊലീസെത്തി അകത്തുനിന്ന് പൂട്ടിയ വാതിൽ ബലംപ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഏതാനും മാസങ്ങൾ മുൻപാണ് ഗണേശനും കുടുംബവും ശിവപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്.
ആത്മഹത്യ കാരണം വ്യക്തമല്ല. മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു മകൾ. അതേസമയം, ഇതേ വാടകവീട്ടിൽ മുമ്പും രണ്ടുപേർ ജീവനൊടുക്കിയിരുന്നതായി പൊലീസ് പറയുന്നു. 2025 ഓഗസ്റ്റ് 13-ന് ഒരു യുവാവും മൂന്ന് മാസങ്ങൾക്ക് ശേഷം അയാളുടെ പിതാവും ഇതേവീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു.









0 comments