ഇക്കുറി 50 ശതമാനം ലാഭവിഹിതം നൽകും , 300 മീറ്ററിൽ പുതിയ റൺവേയ്‌ക്ക് സർവേ നടക്കുന്നു , എയർപോർട്ട് ടൗൺഷിപ്പിന് സാധ്യതാപഠനം , സിയാലിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ജലപാതയും വയനാട് ടൗൺഷിപ്പും ജനുവരിയിൽ
വാനോളം വികസനവുമായി സിയാൽ ; ഹൈഡ്രജൻ പ്ലാന്റുള്ള ലോകത്തെ ആദ്യ വിമാനത്താവളം

നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വലിയ വളർച്ചയാണ് കൈവരിച്ചതെന്നും യാത്രക്കാരുടെ സൗകര്യാർഥം നിരവധി വികസന പദ്ധതികൾ നടക്കുകയാണെന്നും എംഡി എസ് സുഹാസ് പറഞ്ഞു. സിയാൽ ഓഹരി ഉടമകൾക്ക് ഇക്കുറി 50 ശതമാനം ലാഭവിഹിതം നൽകാനാണ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. 27ന് നടക്കുന്ന ഓഹരി ഉടമകളുടെ യോഗം, ലാഭവിഹിതം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. 32,000ത്തോളം ഓഹരി ഉടമകളാണുള്ളത്. സിയാലിനെ എയർ ഇന്ത്യ ഹബ്ബ് ആക്കുന്നതിന് ചർച്ച നടക്കുന്നുണ്ട്, അതിനായി വ്യവസ്ഥകൾ കൈമാറിയിട്ടുണ്ട്. കേരളത്തിൽനിന്ന് ആരംഭിക്കുന്ന വിമാനക്കമ്പനി, സിയാൽ ആയിരിക്കും ഹബ്ബ് എന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
2300 മീറ്റർ നീളത്തിൽ പുതിയ റൺവേ നിർമിക്കുന്നതിന് സർവേ നടക്കുകയാണ്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കണം. നെടുമ്പാശേരിയിൽ നിർമിക്കുന്ന റെയിൽവേ സ്റ്റേഷന് ആവശ്യമെങ്കിൽ സ്ഥലം വിട്ടുനൽകും. വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോ നീട്ടുന്നത്, എയർപോർട്ട്- സീപോർട്ട് റോഡിന്റെ പൂർത്തീകരണം, വാട്ടർ മെട്രോ എന്നിവയ്ക്കും സഹായം നൽകും. എയർപോർട്ട് ടൗൺഷിപ് സ്ഥാപിക്കാൻ സാധ്യതാപഠനം നടത്തുന്നുണ്ട്. കൺവൻഷൻ സെന്ററിനുസമീപം 22 ഏക്കറിലാണ് ആദ്യഘട്ടം പദ്ധതി ആരംഭിക്കുന്നത്. രണ്ടാംഘട്ടം 45 ഏക്കറിലേക്കുകൂടി വികസിപ്പിക്കും. ഹൈഡ്രജൻ പ്ലാന്റുള്ള ലോകത്തെ ആദ്യ വിമാനത്താവളമാണ് സിയാൽ. ഓപ്പറേഷൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ പ്ലാന്റ് തുറക്കും. ബിപിസിഎൽ 40 കോടി രൂപയാണ് മുടക്കിയിട്ടുള്ളത്. പദ്ധതിക്കാവശ്യമായ സ്ഥലവും വെള്ളവുമാണ് സിയാൽ നൽകുന്നത്. നിശ്ചിത അളവിൽ കൂടുതൽ വെള്ളം വേണ്ടിവന്നാൽ വില ഈടാക്കും.
ഗോൾഫ് ക്ലബ്ബിന്റെയും വികസനം നടക്കുകയാണ്. 20 കോട്ടേജുകൾ ഉണ്ടാകും. സ്പോർട്‌സ് കോംപ്ലക്സ്, കൺവൻഷൻ സെന്റർ, റസ്റ്റോറന്റ് എന്നിവയുമുണ്ടാകും. സിയാലിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ജലപാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. ചേറ്റുവമുതൽ ആക്കുളം, ഗുരുവായൂർ, തിരുവനന്തപുരംവരെ 260 കിലോമീറ്ററാണ് ദൂരം. സിയാൽ ഏറ്റെടുത്തിട്ടുള്ള വയനാട് ടൗൺഷിപ് പദ്ധതി ജനുവരിയിൽ പൂർത്തിയാക്കുമെന്നും എസ് സുഹാസ് പറഞ്ഞു.










0 comments