സിയാലിന്റെ സുരക്ഷയ്‌ക്ക് ഇനി ‘ലോറ’ ഇല്ല

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെക്യൂരിറ്റി സേവനമനുഷ്ഠിച്ചിരുന്ന സ്‌നിഫർ നായ ‘ലോറ’യ്ക്ക് നൽകിയ യാത്രയയപ്പ്
നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പിൽ (എഎസ്ജി) സേവനമനുഷ്ഠിച്ചിരുന്ന സ്‌നിഫർ നായ ‘ലോറ’യ്ക്ക് ഹൃദയസ്പർശിയായ യാത്രയയപ്പ്. സ്ഫോടക, ലഹരി വസ്‌തുക്കൾ മണത്ത് കണ്ടുപിടിക്കുന്നതിൽ മിടുക്കിയായിരുന്നു ലോറ. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് സിയാൽ ശ്വാനസേനയിൽ എത്തിയത്. മിലിട്ടറി ക്യാന്പിൽ ആറുമാസത്തെ പരിശീലനം നേടിയശേഷമാണ് വിമാനത്താവളത്തിലെത്തുന്നത്.
സേവന കാലയളവിൽ വിമാനത്താവള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒട്ടേറെ കേസുകൾ ലോറയുടെ നേതൃത്വത്തിൽ കണ്ടെത്തി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എഎസ്ജി ഡോഗ് കെനലിന് മുന്നിലായിരുന്നു ചടങ്ങ്. സുരക്ഷാസേവനരംഗത്ത് 10 വർഷം വിശ്വസ്തതയും മികച്ച സേവനവും കാഴ്ചവച്ച ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട പെൺനായ ലോറയെ മെഡലും പുഷ്പഹാരവും അണിയിച്ചാണ് ആദരിച്ചത്.
സിയാൽ ഡയറക്ടർ ജി മനു, എഎസ്ജി സിഎഎസ്ഒ സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരി എന്നിവർ മുഖ്യാതിഥികളായി. സിയാൽ ഉദ്യോഗസ്ഥരും സിഐഎസ്എഫ് ജീവനക്കാരും പങ്കെടുത്തു. വിരമിച്ച ലോറയെ പരിശീലകൻ കെ റിജേഷ് ദത്തെടുക്കുകയും ചെയ്തു.










0 comments