ചോറ്റാനിക്കര നവരാത്രി ഉത്സവത്തിന് തുടക്കം

ചോറ്റാനിക്കര
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള കലാസാംസ്കാരിക സമ്മേളനം ജസ്റ്റിസ് എൻ നാഗരേഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം കെ പി അജയൻ അധ്യക്ഷനായി. തുടർന്ന് നൃത്തസന്ധ്യ, നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, ഭരതനാട്യം, ക്ലാസിക്കൽ ഡാൻസ്, കഥകളി, വഞ്ചിപ്പാട്ട് തുടങ്ങിയവ അരങ്ങേറി.
സംവിധായകൻ ജയരാജ്, സിനിമാതാരങ്ങളായ ഗോവിന്ദ് പത്മസൂര്യ, ഗോപിക, ദേവസ്വം ബോർഡ് കമീഷണർ എസ് ആർ ഉദയകുമാർ, സെക്രട്ടറി പി ബിന്ദു, സുനിൽ കർത്താ, അഭിലാഷ് പിള്ള, എം ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഉത്സവ ദിവസങ്ങളിൽ രാവിലെമുതൽ പതിവ് ചടങ്ങുകളും 8.30ന് ശീവേലിയും നടക്കും. എല്ലാ ദിവസവും മൂന്നുവേദികളിലായി കലാപരിപാടികൾ അരങ്ങേറും. 29ന് വൈകിട്ട് നാലിന് സരസ്വതി മണ്ഡപത്തിൽ പൂജവയ്‌പ്. 30ന് രാവിലെ ഒമ്പതിന് നടൻ ജയറാമിന്റെ പ്രമാണത്തിൽ 151 പരം കലാകാരൻമാർ അണിനിരക്കുന്ന 12–-ാം പവിഴമല്ലിത്തറമേളം.
മഹാനവമി ദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതിന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളത്തോടെ മൂന്ന് ഗജവീരൻമാരോടുകൂടിയ ശീവേലി. രാത്രി 8.30ന് ചോറ്റാനിക്കര വിജയൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ്. വിജയദശമി ദിനമായ രണ്ടിന് രാവിലെ 8.30ന് പൂജയെടുപ്പ് വിദ്യാരംഭം എന്നിവ നടക്കും.










0 comments