ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്ര രചനാമത്സരം നടത്തി
ഓർമകളിൽ നിറഞ്ഞ് ക്ലിന്റ്

ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്ര രചനാമത്സരത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ നടൻ ഹരിശ്രീ അശോകൻ കുട്ടികള്‍ക്കൊപ്പം. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി സമീപം
കൊച്ചി
സംസ്ഥാന ശിശുക്ഷേമസമിതി നേതൃത്വത്തിൽ എറണാകുളം ചിൻഡ്രൻസ് പാർക്കിൽ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്ര രചനാമത്സരം ഹരിശ്രീ അശോകൻ ഉദ്‌ഘാടനം ചെയ്‌തു. നാടിന്റെ പല കാര്യങ്ങളും തുറന്നുപറയാനും പ്രതികരിക്കാനും കഴിയുന്നതിന് കുട്ടികൾ വരച്ച് വലുതാകണമെന്ന് താരം കുട്ടികളോട് പറഞ്ഞു.
പലതും വരച്ച് പരീക്ഷിക്കുന്നത് ഭാവനയെ വളർത്തും. കുട്ടികളുടെ ഭാവനയും സർഗാത്മകതയും വർധിപ്പിക്കാൻ ചിത്രരചനപോലുള്ള കലാപഠനങ്ങൾ ഒഴിവാക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എഴുവർഷത്തെ ജീവിതത്തിനിടയിൽ ഇരുപത്താറായിരിത്തിലധികം ചിത്രങ്ങൾ വരച്ച് അത്ഭുതം സൃഷ്‌ടിച്ച ക്ലിന്റിന്റെ ജന്മനാട്ടിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ 150 കുട്ടികൾ മാറ്റുരച്ചു. ഉദ്ഘാടന ചടങ്ങിൽ ക്ലിന്റിന്റെ അമ്മ ചിന്നമ്മ, ക്ലിന്റിന്റെ പേരിൽ പുറത്തിറങ്ങിയ മലയാള സിനിമയിൽ ക്ലിന്റിന്റെ വേഷമിട്ട മാസ്റ്റർ അലോക് എന്നിവരുമെത്തി. സംസ്ഥാന ശിശുക്ഷേമസമിതി വൈസ്‌പ്രസിഡന്റ് പി സുമേശൻ അധ്യക്ഷനായി. മത്സരവിജയികൾക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ സർട്ടിഫിക്കറ്റും ട്രോഫികളും സമ്മാനിച്ചു.
സമിതി ജനറൽ സെക്രട്ടറി അഡ്വ. എൽ അരുൺ ഗോപി, മീരാദർശക്, കെ ജയപാൽ, എം കെ പശുപതി, ഒ എം ബാലകൃഷ്ണൻ, എറണാകുളം ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ. സുനിൽ ഹരിന്ദ്രൻ, കൗൺസിലർ കെ പി പി കൃഷ്ണകുമാർ, ചിത്രകാരൻ സുനിൽ ലിനസ് ഡെ എന്നിവർ സംസാരിച്ചു.
എൽപി വിഭാഗത്തിൽ പാർവണ പ്രഫാൽ (ആലപ്പുഴ), ശ്രീനോയ് (പാലക്കാട്) എന്നിവർ ഒന്നാംസ്ഥാനം നേടി. അദവ്യ ശ്രീജിത് (കണ്ണൂർ) രണ്ടും പത്മശ്രീ ശിവകുമാർ (ആലപ്പുഴ) മൂന്നാം സമ്മാനവും നേടി. യുപിയിൽ കെ ശിവദ (കണ്ണൂർ) ഒന്നാംസ്ഥാനം സ്വന്തമാക്കി. അവന്തിക പി നായർ (ആലപ്പുഴ), എസ് നവനീത് കൃഷ്ണ (പത്തനംതിട്ട) എന്നിവർ രണ്ടാംസ്ഥാനം സ്വന്തമാക്കി. ആർ പാർഥവിക്കാണ് മൂന്നാംസമ്മാനം. ഹൈസ്കൂൾ വിഭാഗത്തിൽ കൃതീഷ് (തൃശൂർ) ഒന്നും ശ്രീതു ദത്ത് (കൊല്ലം) രണ്ടും എസ് യു നമീത (എറണാകുളം), പി ആർ ശ്രീഹരി എന്നിവർ മൂന്നാം സമ്മാനവും നേടി. ഹയർ സെക്കൻഡറിയിൽ ഹർഷ പ്രമോദ് (കണ്ണൂർ), മാനസ മീര (ആലപ്പുഴ) എന്നിവർ ഒന്നാമതായി. എ പി അലീന (തിരുവനന്തപുരം), അനന്യ എസ് സുഭാഷ് (കൊല്ലം) എന്നിവർ രണ്ടും മുഹമ്മദ് റാഹീൽ (കണ്ണൂർ), കെ എം അഭിനവ് (തൃശൂർ) മൂന്നാം സമ്മാനവും നേടി.










0 comments