സ്വകാര്യ ബസ് ചെറായി പാടത്തേക്ക് വീണ് 11 പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചെറായി പാടത്തേക്ക് വീണപ്പോൾ
പറവൂർ
നിയന്ത്രണംവിട്ട സ്വകാര്യ ബസ് ചെറായി പാടത്തേക്ക് വീണ് 11 പേർക്ക് പരിക്കേറ്റു. ബുധൻ പകൽ ഒന്നോടെ ഗേറ്റ് വേ ഓഫ് ചെറായി തുടങ്ങുന്നതിനുസമീപമായിരുന്നു അപകടം. വൈപ്പിൻവഴി എറണാകുളം–പറവൂർ റൂട്ടിലോടുന്ന ദോസ്ത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
എറണാകുളത്തുനിന്ന് പറവൂരിലേക്ക് വരികയായിരുന്ന ബസ് എതിരെവന്ന മറ്റൊരു ബസുമായി ഉരസിയതിനെത്തുടർന്നാണ് നിയന്ത്രണം വിട്ടത്. റോഡരികിൽ കുടകളുടെ കച്ചവടം നടത്തിയ കോവിലകത്തുംകടവ് സ്വദേശി ജോസഫ് (40), ഇയാളുടെ മകൻ ജോഹാൻ (11) , ഇവിടെനിന്നിരുന്ന പെരുമ്പടന്ന പടവിലെ താഴത്ത് ഗോപി (77) എന്നിവരെ ബസ് ഇടിച്ചുതെറിപ്പിച്ചു. താൽക്കാലിക കടയും ഇടിച്ചുതെറിപ്പിച്ചാണ് ബസിന്റെ മുൻഭാഗം പാടത്തേക്കു വീണത്.
ക്രെയിൻ എത്തിച്ച് ബസ് ഉയർത്തിയാണ് ഗോപിയെ പുറത്തെടുത്തത്. തലയ്‌ക്ക് പരിക്കേറ്റ ഗോപിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരി കുറുമ്പത്തുരുത്ത് സ്വദേശിനി ലീലയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജോസഫിനും ലീലയ്ക്കും തണ്ടെല്ലിനും ജോഹാന് തലയ്ക്കും പരിക്കുണ്ട്. ബസ് ഡ്രൈവർ രാഗിൽ ഉൾപ്പെടെ ഏഴുപേർ താലൂക്കാശുപത്രിയിലും ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല. പൊലീസും അഗ്നി രക്ഷാസേനയുമെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏതാനും ദിവസങ്ങൾക്കുമുന്പ് ഈ റോഡിൽ കാർ അപകടത്തിൽപ്പെട്ടിരുന്നു.









0 comments