ലക്ഷദ്വീപ് സീപ്ലെയിന്‍ ബോട്ടിലിടിച്ചു; സര്‍വീസ് നിര്‍ത്തി

കവരത്തിയിലെ വാട്ടര്‍ ഏയറോഡ്രോം ജെട്ടിയില്‍ അടുപ്പിക്കുന്നതിനിടെ സീപ്ലെയിനിന്റെ വലതുചിറക് ബോട്ടില്‍ ഇടിച്ചപ്പോള്‍
കവരത്തി
ലക്ഷദ്വീപിലേക്ക് ആരംഭിച്ച സീപ്ലെയിന്‍ കവരത്തി ജെട്ടിക്കുസമീപം ബോട്ടിലിടിച്ചു. അപകടത്തെ തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി. ജെട്ടിക്കുസമീപം നിർത്തിയിട്ടിരുന്ന എഎഫ്‌വി ബ്ലൂഫിൻ എന്ന ഫിഷറീസ് വകുപ്പ് ബോട്ടില്‍ വിമാനത്തിന്റെ ചിറക് തട്ടുകയായിരുന്നു. വിമാനത്തിന്റെ ചിറകിനും ബോട്ടിനും ചെറിയ കേടുപാട് സംഭവിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം ജെട്ടിയിലേക്ക് വിമാനം അടുപ്പിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായാണ് സര്‍വീസ് നിർത്തിയത്.
സ്കൈഹോപ്പ് ഏവിയേഷന്‍ ആരംഭിച്ച സീപ്ലെയിൻ വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സീപ്ലെയിൻ സർവീസാണ്. 22നാണ് വിമാനം കൊച്ചിയില്‍നിന്ന് സര്‍വീസ് ആരംഭിച്ചത്. ദ്വീപുകളിലെ വിനോദസഞ്ചാരം, ആരോഗ്യമേഖല എന്നിവയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷിച്ച സര്‍വീസാണ്, വിമാനം അപകടത്തില്‍പ്പെട്ടതോടെ താൽക്കാലികമായി നിലച്ചത്.
വിദഗ്‌ധരെത്തി വിശദമായി പരിശോധിച്ചശേഷം സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ പ്രത്യേക അനുമതി നല്‍കി, കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കീഴിലാണ് ഹരിയാനയിലെ സ്‌കൈഹോപ്പ് ഏവിയേഷന്‍ സീപ്ലെയിൻ സര്‍വീസ് തുടങ്ങിയത്. കവരത്തി, കൽപേനി, ചെറിയം, അഗത്തി, കിൽത്താൻ, കടമത്ത് ദ്വീപുകളിലേക്കും കൊച്ചിയിലേക്കുമായിരുന്നു സര്‍വീസ് തീരുമാനിച്ചത്. 19 സീറ്റുകളുള്ള ഡി ഹാവിലാൻഡ് കാനഡ ഡിഎച്ച്സി -6 ട്വിൻ ഓട്ടർ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.









0 comments