അതിജീവനത്തിന്റെ അമേരിക്കൻകഥയുമായി ഫ്രേസിയർ

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ആനന്ദ് വെയർഹൗസിൽ ലാ ടോയ റൂബി ഫ്രേസിയറുടെ വീഡിയോ പ്രദർശനത്തിൽനിന്ന്
കൊച്ചി
അമേരിക്കയിലെ സാധാരണക്കാരായ തൊഴിലാളികൾ നേരിടുന്ന പാരിസ്ഥിതിക അനീതികളും ചൂഷണങ്ങളും പ്രമേയമാക്കി ലാ ടോയ റൂബി ഫ്രേസിയറുടെ വീഡിയോ ഇൻസ്റ്റലേഷനുകൾ. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ആനന്ദ് വെയർഹൗസിലാണ് വീഡിയോ പ്രദർശനം.
അമേരിക്കയിലെ തകർന്നടിഞ്ഞ വ്യവസായ ഇടനാഴികളിലെ ജനങ്ങളുടെ അവകാശങ്ങൾക്കും അവരുടെ അതിജീവന പോരാട്ടങ്ങൾക്കുമാണ് ഫ്രേസിയർ തന്റെ സൃഷ്ടികളിലൂടെ സാക്ഷ്യം നൽകുന്നത്. ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരി ഫോട്ടോഗ്രാഫുകൾ, കുറിപ്പുകൾ, പെർഫോമൻസുകൾ, കലാപ്രതിഷ്ഠ തുടങ്ങിയവ സമന്വയിപ്പിച്ചാണ് കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്.
മിഷിഗണിലെ ഫ്ലിന്റിലുണ്ടായ ജലപ്രതിസന്ധിയെ ആസ്പദമാക്കി തയ്യാറാക്കിയ "ഫ്ലിന്റ് ഈസ് ഫാമിലി’ (2016–22) എന്ന പ്രോജക്ടിലെ രണ്ട് പ്രധാന ഭാഗങ്ങളാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സർക്കാർ അനാസ്ഥമൂലം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ മനുഷ്യനിർമിത ജലപ്രതിസന്ധിയെക്കുറിച്ചാണിത്. ഗായികയും ആക്ടിവിസ്റ്റുമായ ഷിയ കോബ്ബിന്റെയും കുടുംബത്തിന്റെയും അനുഭവങ്ങളിലൂടെയാണ് ആവിഷ്‌കാരം വികസിക്കുന്നത്. മലിനമായ സ്‌കൂളുകളിലെ വാട്ടർ ഫൗണ്ടനുകൾ, കമ്യൂണിറ്റി സുരക്ഷാ അറിയിപ്പുകൾ, സർക്കാർ സ്ഥാപനങ്ങളോടുള്ള അവിശ്വാസം എന്നിവയ്‌ക്കൊപ്പം പ്രതിസന്ധികൾക്കിടയിലെ സാധാരണ ജീവിതവും ഫ്രേസിയർ ഒപ്പിയെടുക്കുന്നു. കോബ്ബ് മകളെ പഠിപ്പിക്കുന്നതും കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നതും വീട്ടിൽ ജലശുദ്ധീകരണ സംവിധാനങ്ങൾ ഒരുക്കുന്നതും പോലുള്ള കാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു.










0 comments