ഇന്ത്യയുടെ ആത്മാവിനെ തൊടുന്ന ഭട്ടിന്റെ ചിത്രലോകം

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജ്യോതി ഭട്ടിന്റെ കലാസൃഷ്ടികള്‍
കൊച്ചി
പാരമ്പര്യത്തിന്റെ വേരുകളിൽ പടർന്നുനിൽക്കുമ്പോഴും ആധുനികതയുടെ ആകാശങ്ങളെ സ്പർശിക്കുന്ന സൃഷ്ടികളാണ് ജ്യോതി ഭട്ട് ഒരുക്കിയിട്ടുള്ളത്. കൊച്ചി -മുസിരിസ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിലെ ‘സ്പേസി'ൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികള്‍ പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്നു. തൊണ്ണൂറ്റിരണ്ടുകാരന്റെ ഏഴുപതിറ്റാണ്ടോളം നീണ്ട കലാജീവിതത്തിലെ പ്രധാന സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
പെയിന്റിങ്, പ്രിന്റ് മേക്കിങ്, ഫോട്ടോഗ്രഫി മേഖലകളിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഭട്ട്, ഗ്രാമീണ ഇന്ത്യൻസംസ്കാരത്തെ ഫോട്ടോഗ്രാഫുകളിലൂടെ ഒപ്പിയെടുത്തു. 1950 മുതൽ 2023 വരെയുള്ള കാലയളവിലെ, തെരഞ്ഞെടുത്ത 42 സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആചാരങ്ങളും അന്യംനിന്നുപോകുന്ന കലകളും അദ്ദേഹം കാമറയിൽ പകർത്തി. ക്യൂബിസവും പോപ്പ് ആർട്ടും ഇന്ത്യൻ നാടൻ കലാരൂപങ്ങളുമായി സമന്വയിപ്പിച്ച സൃഷ്ടികളും ശ്രദ്ധിക്കപ്പെട്ടു.
ഗാന്ധിജി, നെഹ്‌റു, അംബേദ്കർ തുടങ്ങിയ നേതാക്കൾക്കുള്ള ആദരവും ‘മേരാ ഭാരത് കഹാൻ' പോലുള്ള സാമൂഹികവിമർശനങ്ങളും ചിത്രങ്ങളിൽ കാണാം. മൃഗങ്ങളെ ആസ്പദമാക്കിയുള്ള മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും സൃഷ്ടികളിലെ മറ്റൊരു പ്രത്യേകതയാണ്. പഴയ ക്യാൻവാസുകൾ പുനരുപയോഗിച്ചുള്ള കൊളാഷുകൾ നിർമിക്കുന്നതിലൂടെ പരിസ്ഥിതിക്കും സമൂഹത്തിനും പ്രാധാന്യംനൽകുന്ന സമ്പ്രദായവും അദ്ദേഹം പിന്തുടരുന്നു. പഴയ കലാരൂപങ്ങളെ പുനരുദ്ധരിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്.










0 comments