ചെങ്ങമനാട് ഭീഷണിയായി വൻമരം

ചെങ്ങമനാട് കവലയിൽ മാഞ്ഞാലി ബസ് സ്റ്റോപ്പിന് സമീപം അപകടഭീഷണി ഉയർത്തുന്ന വൻമരം
നെടുമ്പാശേരി
ചെങ്ങമനാട് കവലയിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായ അടിഭാഗം ചിതലരിച്ച് ഉണങ്ങി ദ്രവിച്ച് നിലംപൊത്താറായ വൻമരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ. ഗതാഗതത്തിന് തടസ്സമായി റോഡിലേക്ക് തള്ളിനിൽക്കുന്ന 15 അടിയോളം ഉയരമുള്ള ഭീമൻ മരത്തിന്റെ പടർന്ന് പന്തലിച്ച ശിഖരങ്ങൾ ഒന്നരവർഷം മുമ്പാണ് വെട്ടിമാറ്റിയത്. അവശേഷിക്കുന്ന മരമാണ് കവലയിൽ ഭീഷണിയായി നിലകൊള്ളുന്നത്. മരം ഏതുനിമിഷവും കടപുഴകി നിലംപൊത്തുന്ന അവസ്ഥയിലാണ്.
കാറ്റിൽ മുകളിൽനിന്ന് ഉണങ്ങിയ കൊമ്പുകൾ വീഴുമ്പോൾ തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. മാഞ്ഞാലി ഭാഗത്തുനിന്ന് വാഹനങ്ങൾ കയറ്റം കയറി വരുമ്പോൾ മരത്തിനോട് ചേർന്നാണ് കാൽനടയാത്രികർ സഞ്ചരിക്കുന്നത്. സമീപത്ത് നിരവധി കടകളുമുണ്ട്. ഭീഷണി ഉയർത്തുന്ന മരത്തിന്റെ എതിർ ദിശയിലാണ് ഓട്ടോസ്റ്റാൻഡ്. സമീപത്ത് ബസ് സ്റ്റോപ്പുമുണ്ട്. രാവിലെയും വൈകിട്ടും റോഡിൽ തിങ്ങിനിറഞ്ഞ് വിദ്യാർഥികളും മരത്തിന് സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്. മഴയും കാറ്റും ശക്തിപ്രാപിച്ചതോടെ മരം നിലംപൊത്തുന്ന അവസ്ഥയാണ്.









0 comments