സ്‌പാ തട്ടിപ്പ് ; എസ്‌ഐയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി
സ്‌പായിൽവച്ച് മാല മോഷ്ടിച്ചെന്നും വിവരം ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പൊലീസുകാരനില്‍നിന്ന് നാല് ലക്ഷം തട്ടിയ കേസിൽ ഒളിവിലുള്ള എസ്‌ഐയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഒന്നാംപ്രതി പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ കെ ബൈജുവിന്റെ (53) മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.
ഒളിവിലുള്ള ബൈജുവിനായി അന്വേഷണം ഉൗർജിതമാക്കി. ഇയാൾ ഉടൻ അറസ്‌റ്റിലാകുമെന്നാണ് സൂചന. കേസിൽ രണ്ടാംപ്രതിയായ സ്പാ നടത്തിപ്പുകാരന്‍ വാത്തുരുത്തി മത്സ്യപുരി രാമേശ്വരം പുള്ളിവീട്ടിൽ പി എസ് ഷിഹാമിനെയും സ്‌പാ ജീവനക്കാരി വൈക്കം സ്വദേശിനി രമ്യയെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കേസിൽ ഒന്നാംപ്രതിയാക്കി എസിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ കെ ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സെപ്തംബറിലാണ് കേസിനാസ്‌പദമായ സംഭവം. പാലാരിവട്ടം റോയല്‍ വെല്‍നസ് സ്പായില്‍ പോയിവന്ന പൊലീസുകാരനെ രമ്യ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ മാല പൊലീസുകാരൻ മോഷ്ടിച്ചെന്നും ആറരലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പൊലീസുകാരന്‍ നിഷേധിച്ചതോടെ പാലാരിവട്ടം സ്റ്റേഷനിൽ രമ്യ പരാതി നല്‍കി.
ഷിഹാം പൊലീസുകാരനെ ഫോണില്‍ വിളിച്ച് സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് എസ്‌ഐ ബൈജു വിഷയത്തിലിടപെട്ട് നാലുലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.










0 comments