ഹോസ്റ്റലിലെത്തി ലാപ്ടോപ്പ് മോഷ്‌ടിച്ചയാൾ അറസ്‌റ്റിൽ

റെജിൻ അലി
കൊച്ചി
ഹോസ്‌റ്റലിൽ മുറി ഒഴിവുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടെത്തി ലാപ്ടോപ്പ് മോഷ്‌ടിച്ച പ്രതി അറസ്‌റ്റിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി റെജിൻ അലിയെയാണ് (35) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. തമ്മനത്തെ ബോയ്‌സ് ഹോസ്‌റ്റലിൽ താമസിക്കുന്ന ഡിജിറ്റൽ മാർക്കറ്റിങ് ജോലി ചെയ്യുന്ന യുവാവിന്റെ ലാപ്ടോപ്പാണ് മോഷ്‌ടിച്ചത്. ജൂൺ 11ന് പകൽ 3.45നായിരുന്നു മോഷണം.
മുറി ഒഴിവുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് റെജിൻ അലി തമ്മനത്തെ ഹോസ്‌റ്റലിലെത്തിയത്. പരാതിക്കാരനായ യുവാവ് താമസിക്കുന്ന മുറിയടക്കം കണ്ട ശേഷം പിന്നീട് വരാമെന്ന് പറഞ്ഞ് മടങ്ങി. പിന്നീട് ഹോസ്‌റ്റലിൽ ആളില്ലാത്ത സമയത്തെത്തി മുറിയിൽ കയറി ബാഗിൽ സൂക്ഷിച്ച അമ്പതിനായിരം രൂപയുടെ ലാപ്ടോപ്പ് മോഷ്ടിക്കുകയായിരുന്നു.
മോഷണത്തിനുശേഷം ഫോൺ സ്വിച്ച് ഓഫാക്കി കടന്ന പ്രതിയെ കൊച്ചി സിറ്റി സൈബർ സെൽ സഹായത്തോടെയാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതി പാലക്കാട്ട് എത്തിയതായി വിവരം ലഭിച്ചിരുന്നു. പാലക്കാടുള്ള ലോഡ്ജിൽനിന്നുമാണ് പിടികൂടിയത്. ഇയാൾ ലാപ്ടോപ്പ് ഒഎൽഎക്‌സ് വഴി തൃശ്ശൂരിലുള്ള മറ്റൊരാൾക്ക് വിറ്റിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. പാലാരിവട്ടം ഇൻസ്പെക്ടർ എ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.










0 comments