പ്രതി ലഹരി ഉപയോഗിച്ചതായി സംശയം
പെൺകുട്ടികളെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്‌ത ഇൻസ്‌പെക്ടറുടെ കൈയിൽ കടിച്ചു

ജസ്‌റ്റിൻ കുര്യൻ
കൊച്ചി
പെൺകുട്ടികളെ ശല്യപ്പെടുത്തിയതിന് ചോദ്യം ചെയ്‌ത പൊലീസുകാർക്കുനേരെ ആക്രമണം. പൊലീസ് ഇൻസ്‌പെക്‌ടറുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ച ഇടുക്കി തങ്കമണി പാണ്ടിപ്പാറ കൊട്ടുകൊട്ടിയിൽ വീട്ടിൽ ജസ്‌റ്റിൻ കുര്യനെ (28) എറണാകുളം നോർത്ത് പൊലീസ് പിടികൂടി.
ഫോർട്ട് കൊച്ചി ഇൻസ്‌പെക്ടർ കെ സി രതീഷിന്റെ ഇടതുകൈയിലാണ് ജസ്‌റ്റിൻ കടിച്ചത്. വെള്ളി പുലർച്ചെ 1.50ന് കലൂർ ജങ്‌ഷനിലായിരുന്നു സംഭവം. സ്‌ത്രീകൾക്കെതിരായ അതിക്രമത്തിനും പൊലീസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് അറസ്‌റ്റ്.
കലൂർ ജങ്‌ഷനിൽ നാല് യുവതികളെ ശല്യപ്പെടുത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ജസ്‌റ്റിൻ പൊലീസിനോട് കയർത്തു സംസാരിച്ചു. ഇയാളെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ രതീഷിനെയും കൂടെയുള്ള പൊലീസുകാരെയും ചവിട്ടി. തുടർന്ന് രതീഷിന്റെ ഇടതുകൈയുടെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിൽ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ജസ്‌റ്റിൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി.











0 comments