പള്ളുരുത്തി വെളി കൊലപാതകം: പ്രതി പിടിയില്‍

ജെന്‍സന്‍
പള്ളുരുത്തി
പള്ളുരുത്തി വെളിക്ക് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളുരുത്തി പുല്ലാര്‍ ദേശം സ്വദേശിയും തേവരയില്‍ വാടകയ്ക്ക് താമസിക്കുന്ന ചെറുവിള പുത്തന്‍ വീട്ടില്‍ സി ജെ ജെൻസനെ(38) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി വെളിക്ക് സമീപം അയ്യംവേലിപറമ്പിൽ പരേതനായ കുട്ടന്റെ മകൻ ഷിജോയ് (കണ്ണൻ -31) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ പള്ളുരുത്തി വെളിക്ക് സമീപം കർമ ലൈനിലാണ് കൊലപാതകം നടന്നത്.
പ്രതിയായ ജെന്‍സന്റെ ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇത് സ്റ്റാര്‍ട്ടാക്കാന്‍ കത്രികയാണ് ഉപയോഗിക്കുന്നത്. ഇതിനെപ്പറ്റി ഷിജോയ് ജെന്‍സനെ കളിയാക്കി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്രിക ഉപയോഗിച്ച് ഷിജോയിയെ ജെന്‍സൻ കുത്തുകയായിരുന്നു. പ്രതിയായ ജെൻസന്റെ സുഹൃത്തിന്റെ മകളുമായി ഷിജോയി അടുപ്പത്തിലായിരുന്നെന്നും ഇത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പറയുന്നു. കൊല നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പള്ളുരുത്തി പുല്ലാര്‍ദേശം സ്വദേശികളായ ജോബി, ഹരീഷ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരും പൊലീസ് കസ്റ്റഡിയിലുണ്ട്.









0 comments