മനോഹരിയായി അരീക്കൽ വെള്ളച്ചാട്ടം

പിറവം
കാലവർഷം കനത്തതോടെ കൂടുതല്‍ വന്യതയും സൗന്ദര്യവുമായി അരീക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികളെ മാടിവിളിക്കുന്നു. മെയ് അവസാനംമുതൽ വലിയ തിരക്കിലാണ് അരീക്കലും പരിസരവും. അപകടസാധ്യതയില്ലാത്ത വെള്ളച്ചാട്ടമായതിനാൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.
മേഖലയിലെ ഏറ്റവും വലിയ കുന്നായ മണ്ഡലം മല, സമീപപ്രദേശങ്ങളിലെ ചെറുതോടുകൾ എന്നിവിടങ്ങളിൽനിന്ന് ഊറിയെത്തുന്ന വെള്ളമാണ് നൂറടിയോളം ഉയരത്തില്‍ പാറക്കെട്ടിനു മുകളിലൂടെ കുത്തനെ താഴേക്കുപതിക്കുന്നത്. റോഡിൽനിന്ന് എഴുപതോളം പടികൾ ഇറങ്ങിയാൽ വെള്ളം ചാടിവരുന്ന ഭാഗത്തെത്താം.
പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറുന്ന വെള്ളത്തുള്ളികളും ജലകണങ്ങളുമേറ്റ് താഴെ ചെക്ക്ഡാമിൽ കുളിക്കാൻ കഴിയും. വസ്ത്രം മാറാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും സൗകര്യമുണ്ട്. സുരക്ഷയ്‌ക്കായി ഗാർഡിനെയും നിയമിച്ചിട്ടുണ്ട്. എറണാകുളം–കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിള്ളി കുരിശിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മൂവാറ്റുപുഴയിൽനിന്നുള്ളവർക്ക് പാമ്പാക്കുട പാപ്പുക്കവലയിൽനിന്ന് മണ്ണത്തൂർ റോഡിൽ രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചും ഇവിടെയെത്താം. ഒന്നരക്കിലോമീറ്റർ അടുത്തായി കൊച്ചരീക്കൽ ഗുഹയും കണ്ട് മടങ്ങാം.










0 comments