മാറാനുറച്ച് അങ്കമാലി

അങ്കമാലി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സാജു പോളിന് തുറവൂരിൽ നൽകിയ സ്വീകരണം
നിധിൻ രാജു
Published on Mar 28, 2026, 02:08 AM | 1 min read
അങ്കമാലി
ഗ്രാമീണ -കാർഷിക -മലയോരമേഖലയായ അങ്കമാലിയിൽ ഇത്തവണ ഇടതുതരംഗത്തിന്റെ മാറ്റൊലികൾ പ്രകടമാണ്. മാറാനുറച്ചാണ് മുന്നേറുന്നത് എന്നതാണ് മണ്ഡലത്തിലെ പൊതുചിത്രം. എൽഡിഎഫ് ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയത് മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
സമീപ മണ്ഡലമായ പെരുമ്പാവൂരിനെ മൂന്നുതവണ പ്രതിനിധാനംചെയ്‌ത സാജു പോളിന്റെ വ്യക്തിപ്രഭാവവും പ്രവർത്തനപരിചയവും മുതൽക്കൂട്ടാണ്. നിലവിലെ എംഎൽഎയുടെ നിസംഗതകൊണ്ട് വികസനം കിതച്ച നാളുകൾ മണ്ഡലത്തിലെ സജീവ ചർച്ചയാക്കിയാണ് എൽഡിഎഫ് മുന്നേറ്റം.
എൽഡിഎഫ് സർക്കാർ നേരിട്ട് നടത്തിയ വികസനങ്ങളാണ് മണ്ഡലത്തിൽ ചൂണ്ടിക്കാട്ടാനുള്ളത്.
ബൈപാസിന് അനുവദിച്ച തുകയ്ക്ക് പുറമെ മഞ്ഞപ്ര ഗവ. എച്ച്‌എസ്‌എസ്, നായത്തോട് എംജിഎം ജിഎച്ച്‌എസ്‌എസ് എന്നിവയുടെ നവീകരണത്തിനും ജലവിതരണ പദ്ധതികൾക്കുമായി 121.93 കോടി രൂപ കിഫ്‌ബി ഫണ്ടിൽനിന്ന് ചെലവഴിച്ചിട്ടുണ്ട്. റീബിൽഡ് കേരള പദ്ധതിയിൽ ജർമൻ ബാങ്കിൽനിന്ന് 107 കോടി രൂപ ചെലവിൽ മൂക്കന്നൂർ–പ്ലാച്ചിപ്പാറ–ഏഴാറ്റുമുഖം റോഡ്, 42 കോടി രൂപ ചെലവിൽ കാലടിയിൽ പെരിയാറിന് കുറുകെ സമാന്തരപാലം തുടങ്ങിയവയും സർക്കാർ നേരിട്ട് നടപ്പാക്കിയ പദ്ധതികളാണ്.
അങ്കമാലി പട്ടണത്തിന്റെ സമഗ്രവികസനം,
ബൈപാസ്, ടൂറിസം, അങ്കമാലിയിലെയും കാലടിയിലെയും ഗതാഗതക്കുരുക്കിന് പരിഹാരം, ശബരി റെയിൽ, മെട്രോ റെയിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങൾ മണ്ഡലത്തിൽ ചർച്ചയാണ്. നവ അങ്കമാലിക്കായുള്ള എല്‍ഡിഎഫിന്റെ വികസനക്കാഴ്ചപ്പാടിൽ വോട്ടർമാർ പ്രതീക്ഷവയ്ക്കുന്നു. അനിവാര്യമായ മാറ്റം ഇക്കുറിയുണ്ടാകുമെന്നാണ് വോട്ടർമാരുടെ വിശ്വാസം.

യുഡിഎഫ് സ്ഥാനാർഥി റോജി എം ജോണിന് തുടർച്ചയായ മൂന്നാം അങ്കമാണ്. തുടർച്ചയായി മണ്ഡലത്തെ പ്രതിനിധാനംചെയ്‌തിട്ടും എംഎൽഎ എന്നനിലയിൽ അവകാശപ്പെടാവുന്ന നേട്ടമൊന്നും മണ്ഡലത്തിൽ നടന്നിട്ടില്ലെന്നാണ് പൊതുജനാഭിപ്രായം. കിഫ്ബിയിൽനിന്ന് ബൈപാസിന് 275 കോടി രൂപ സർക്കാർ അനുവദിച്ചിട്ടും മുന്നോട്ടുകൊണ്ടുപോകാൻ എംഎൽഎക്കായില്ല. കാലടി സമാന്തരപാലം നിർമാണവും എംഎൽഎയുടെ നിഷ്‌ക്രിയത്വംകൊണ്ട് ഇഴഞ്ഞു. വികസനമുരടിപ്പിന് മറുപടിയില്ലാതെ തലകുനിച്ചാണ് യുഡിഎഫ് സ്ഥാനാർഥി വോട്ടുതേടുന്നത്.
ട്വന്റി–20യുടെ പ്രോമി കുര്യാക്കോസാണ് എൻഡിഎ സ്ഥാനാർഥി. എസ്‌യുസിഐ സ്ഥാനാർഥി പി വി രജീഷും മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.










0 comments