"ആടുജീവിതം' ഏകപാത്രനാടകം
ആടായും എഴുത്തിന്റെ സുല്‍ത്താനായും നിറഞ്ഞാടി ഇഷ

ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ഐ ജെ ഇഷ ആടുജീവിതം നാടകം അവതരിപ്പിക്കുന്നു
കൊച്ചി
വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് "പാത്തുമ്മയുടെ ആട്' കൃതിയുടെ സ്വതന്ത്രാവിഷ്കാരം അരങ്ങിൽ അവതരിപ്പിച്ച് എറണാകുളം ജിജിഎച്ച്എ സ്എസ് പ്ലസ് വണ്‍ വിദ്യാർഥിനി ഐ ജെ ഇഷ. കൃതിയുടെ സാഹിത്യഭംഗി ചോരാതെ, സമകാല സാമൂഹ്യ–രാഷ്ട്രീയ–വിഷയങ്ങള്‍ കോര്‍ത്തിണക്കിയ ഏകപാത്രനാടകം "ആടുജീവിതം' പേരിലാണ് അരങ്ങിലെത്തിയത്. പതിനഞ്ചോളം കഥാപാത്രങ്ങളായി അരങ്ങുനിറഞ്ഞ ഇഷ, പാത്തുമ്മയായും പാത്തുമ്മയുടെ ആടായും സാഹിത്യമെഴുത്തിലെ സുല്‍ത്താനായും കാണികളെ ആവേശംകൊള്ളിച്ചു. ബഷീറിന്റെ മറ്റുകൃതികളിലെ വരികളും സംഭാഷണശകലങ്ങളായി നാടകത്തില്‍ ഉള്‍ച്ചേര്‍ത്തു.
സ്ഫടികത്തിലെ ചാക്കോമാഷിന്റെ കണക്ക് പഠിപ്പിക്കല്‍മുതല്‍ ജെന്‍ സി വാക്കുകൾവരെ നാടകത്തിലുണ്ടായി. ഭൂമിയുടെ അവകാശികളിലെ സഖാവ് മൂര്‍ഖനും പ്രേമലേഖനത്തിലെ കേശവന്‍നായരും സാറാമ്മയും മതിലുകളിലെ നാരായണിയും ബഷീറുമെല്ലാം അരങ്ങില്‍ മിന്നിമറഞ്ഞു. സ്കൂളിലെ ഓപ്പണ്‍ സ്റ്റേജില്‍ അധ്യാപകരുടെയും സഹപാഠികളുടെയും മുന്നിലായിരുന്നു അവതരണം. 130 ഓളം ഉപകരണങ്ങളുമായി 15 സഹപാഠികള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. അധ്യാപകനായ സി എസ് വിഷ്ണുരാജാണ് സംവി
ധാനം നിർവഹിച്ചത്. തിങ്കളാഴ്ച പ്ലസ് വൺ പ്രവേശനോത്സവവും ബഷീർ ദിനവും ഒരുമിച്ച് സ്കൂളിൽ ആഘോഷിച്ചതിനോടനുബന്ധിച്ചാണ് നാടകം ഒരുക്കിയത്.










0 comments