കാലവർഷം കനിഞ്ഞില്ല ലഭിച്ചത് അഞ്ചുവർഷത്തെ ഏറ്റവും കുറവ് മഴ

കൽപ്പറ്റ ജില്ലയിൽ ജൂണിൽ രേഖപ്പെടുത്തിയത് അഞ്ചുവർഷത്തെ ഏറ്റവും കുറവ് മഴ. 270 മില്ലിമീറ്റർ മഴ മാത്രമാണ് കഴിഞ്ഞ മാസം പെയ്‌തത്. 2022-ൽ 581 മില്ലിമീറ്ററും 2023-ൽ 318 ഉം 2024-ൽ റെക്കോഡായ 777ഉം 2025-ൽ 634 മില്ലിമീറ്റർ മഴയും ജൂണിൽ ലഭിച്ചിരുന്നു. കടുത്ത മഴക്കുറവുണ്ടായ 2023നേക്കാൾ മഴക്കുറവാണ് ഇത്തവണയുണ്ടായത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിലാണ്– 836 മില്ലിമീറ്റർ. ഏറ്റവും കുറവ് മുള്ളൻകൊല്ലിയിലും–44 മി മീ. ഹ്യും സെന്റർ ഫോർ ഇക്കോളജിയുടെ കാലാവസ്ഥ വിഭാഗമാണ് കണക്കുകൾ പുറത്തുവിട്ടത്. എൽനിനോ പ്രതിഭാസത്തിന്റെ ആഘാതം ഇന്ത്യൻ മൺസൂണിന്റെ ശക്തി കുറച്ചതാണ് മഴക്കുറവിന്റെ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനവും പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും കാരണം തെക്കുപടിഞ്ഞാറൻ മൺസൂൺ ഏറെ വൈകിയാണ് ആരംഭിച്ചത്. മഴ കുറഞ്ഞെങ്കിലും താപനില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. മണ്ണിന്റെ ശരാശരി താപനില മേയിൽ 34 ഡിഗ്രി സെൽഷ്യസായിരുന്നത് ജൂണിൽ 28.75 ഡിഗ്രിയായി കുറഞ്ഞു. മേയിൽ ഉയർന്ന അന്തരീക്ഷ താപനില 31.4 ഡിഗ്രിയായിരുന്നുവെങ്കിൽ ജൂണിൽ 27.8 ലേക്ക് താണിട്ടുണ്ട്. ആകാശം മേഘാവൃതമായതും നേരിയ മഴയുമാണ് താപനില കുറയാൻ കാരണം. മഴക്കുറവ് കാർഷിക മേഖലയിലടക്കം വലിയ പ്രതിസന്ധി സൃഷ്‌ടിക്കും.











0 comments