കാൽപ്പന്തിൽ ഫ്രീസ്റ്റൈലായി ഹെബൽ മാജിക്ക്

കൽപ്പ റ്റ പന്തുകിട്ടിയാൽ ഏഴാം ക്ലാസുകാരൻ ഹെബൽ സെറാഫിൻ പിന്നെ മായാജാലക്കാരനാണ്. ശരീരത്തിലാകെ പന്തൊഴുകും. തന്ത്രങ്ങളും നൃത്തവും അക്രോബാറ്റിക്‌സും സംഗീതവും ഫുട്‌ബോളുമായി കൂട്ടിയോജിപ്പിക്കും. ചൂണ്ടുവിരലിന്റെ നിയന്ത്രണത്തിൽ സാംബാ താളംവരെ തീർക്കും. ലോകകപ്പിന്റെ ഭാഗമായി കൽപ്പറ്റ ഡിപോൾ പബ്ലിക് സ്‌കൂളിൽ നടത്തിയ പ്രകടനത്തിനുശേഷം ഹെബലിന്റെ ‘ഫ്രീസ്റ്റൈൽ ഫുട്‌ബോൾ’ സമൂഹമാധ്യമത്തിൽ ട്രെൻഡിങ്ങാണ്. ആയിരക്കണക്കിന് ലൈക്കും കമന്റുകളും ഷെയറുമാണ് നിറയുന്നത്. പന്തുകൊണ്ടുള്ള വിവിധ സാഹസിക പ്രകടനങ്ങളാണ് കൊച്ചുമിടുക്കന്റെ പ്രധാന വിനോദം. ഹെഡ് സ്റ്റോൾ, നെക്ക് സ്റ്റോൾ, ഫിങ്ഗർ സ്പിൻ, സിറ്റിങ്ട്രിക്സ്, അപ്പർബോഡി പ്രകടനങ്ങളെല്ലാം പ്രൊഫഷണൽ മികവോടെയാണ് ചെറുപ്രായത്തിലെ പ്രകടിപ്പിക്കുന്നത്. യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫ്രീസ്റ്റൈൽ വീഡിയോകൾ കണ്ടാണ് ഫ്രീസ്‌റ്റൈലിലെ കാൽപ്പന്ത് തന്ത്രങ്ങളെല്ലാം കൈവെള്ളയിലാക്കിയത്. രണ്ടുവർഷമായി മുടങ്ങാതെ പരിശീലിക്കുന്നുണ്ട്. ഫ്രീസ്റ്റൈൽ പ്രകടനങ്ങൾ പ്രദർശിപ്പിക്കാൻ വിവിധയിടങ്ങളിലേക്ക് വിളിച്ചുതുടങ്ങിയിട്ടുണ്ട്. ഫ്രീസ്റ്റൈൽ ഫുട്ബോൾ പ്രൊഫഷനായി മുന്നോട്ടുകൊണ്ടുപോകാനാണ് സ്വപ്‌നം കാണുന്നത്. അർജന്റീനയുടെ ആരാധകനായ ഹെബലിന്റെ ഇഷ്ടതാരം ലയണൽ മെസ്സിയാണ്.











0 comments