തെരുവുനായ്‌ക്കള്‍ 4 ആടുകളെ കടിച്ചുകൊന്നു

പനമരം കൂട്ടമായെത്തിയ തെരുവുനായ്‌ക്കള്‍ നിർധനനായ ആദിവാസി കർഷകന്റെ നാല് ആടുകളെ കടിച്ച് കൊന്നു. പനമരം തോണിമൂല കരിമംകുന്ന് ഉന്നതിയിലെ മണിയുടെ ആടുകളെയാണ് കൊന്നത്. ചൊവ്വ പകൽ രണ്ടോടെയാണ് സംഭവം. മേയാന്‍ വിട്ട ആടുകളെയാണ് കടിച്ച് കൊന്നത്. ഈ സമയം രോഗിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ പോയതായിരുന്നു മണിയും ഭാര്യ ബിന്ദുവും. കഴിഞ്ഞ മാസവും മണിയുടെ രണ്ട് ആടുകളെ നായ്‌ക്കള്‍ കൊന്നിരുന്നു. ഒരു മാസത്തിനിടയില്‍ ആറ് ആടുകളെയാണ് നഷ്‌ടമായത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി മണി പറഞ്ഞു. കൂലിപ്പണിയെടുത്തും ആടുകളെ വളര്‍ത്തിയുമാണ് മണിയും കുടുംബവും ജീവിച്ചിരുന്നത്. ആടുകളെ നഷ്‌ടമായതോടെ ഇവരുടെ ഏക വരുമാന മാർഗം നിലച്ചു. പനമരം പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ തെരുവുനായശല്യം രൂക്ഷമാണ്. കോഴി, ആട് അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ നിരന്തരം കടിച്ചുകൊല്ലുകയാണ്. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തിരമായി പ്രദേശത്തെ തെരുവുനായശല്യത്തിന് പരിഹാരമുണ്ടാക്കണമെന്നും മണിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകസംഘം പനമരം വില്ലേജ് കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി എം എ ചാക്കോ, ഷൈലേഷ് കുമാര്‍, ഗഫൂര്‍ കടന്നോളി, സി പി ഹസന്‍, സുനിൽ തോണിമൂല എന്നിവര്‍ സംസാരിച്ചു.










0 comments