3043 ദിവസം _12 ലക്ഷത്തോളം സ്‌നേഹപ്പൊതികൾ

കൽപ്പറ്റ മനുഷ്യസ്‌നേഹത്തിന്റെ രുചിയൂറുന്ന പൊതിച്ചോറുകളുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള എത്തി തുടങ്ങിയിട്ട് 3043 ദിവസം. വയറെരിയുന്നവരുടെ മിഴിനിറയാതെ കാത്ത കരുതലിൽ 12 ലക്ഷത്തോളം സ്‌നേഹപ്പൊതികളാണ് അശരണരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഭിച്ചത്. സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടയുമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭീഷണിക്കിടയിലും നക്ഷത്രാങ്കിത ശുഭ്രപതാക കെട്ടിയ വാഹനങ്ങൾ അന്നവുമായി ആശുപത്രിയിലേക്കെത്തി. 2018 മാർച്ച് 23മുതലാണ് ജില്ലയിൽ ‘ഹൃദയപൂർവം’ പദ്ധതി ആരംഭിച്ചത്. എട്ട് ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലെ 66 മേഖലാ കമ്മിറ്റികളാണ് മനുഷ്യത്വം വിളമ്പുന്നത്. ആയിരക്കണക്കിന് വീടുകളിൽനിന്ന് ഇലവെട്ടി സ്‌നേഹം പൊതിയുന്നു. പതിനായിരക്കണക്കിന് യുവതീ–-യുവാക്കളാണ് ഭക്ഷണം ഏറ്റുവാങ്ങി വിശന്നിരിക്കുന്നവരുടെ അരികിലേക്കെത്തിക്കുന്നത്. മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി– ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി തുടങ്ങിയത്. നാലരവർഷം മുമ്പ് മീനങ്ങാടിയിലും വിതരണം ആരംഭിച്ചു. ദിവസം ശരാശരി അഞ്ഞൂറ് ഭക്ഷണപ്പൊതികളാണിപ്പോൾ കൈമാറുന്നത്. എട്ടുവർഷത്തിനിടെ പുത്തുമലയിലും ചൂരൽമലയിലും ഉരുൾപൊട്ടി. രണ്ട് പ്രളയവും കോവിഡും കടന്നുപോയി. കള്ളാടിയിലും ദുരന്തമുണ്ടായി. രക്ഷാപ്രവർത്തകരായി ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡുകൾ നിറഞ്ഞപ്പോഴും ഭക്ഷണ വിതരണം മുടക്കിയിട്ടില്ല.








0 comments