പൊറുതിമുട്ടി കൊല്ലംപണക്കാർ പവർകട്ടിന്റെ മറവിൽ ഭീതിപരത്തി സാമൂഹ്യവിരുദ്ധർ

പള്ളത്തിങ്കാൽ രാത്രികാലത്ത് സമയനിയന്ത്രണമില്ലാതെ തുടരുന്ന പവർകട്ട് സൗകര്യമാക്കി സാമൂഹ്യവിരുദ്ധരും. വീടുകളിലെത്തി ഭീതി പരത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൊല്ലംപണ നിവാസികളാണ് നിരന്തരമുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം ഭീതിയിൽ കഴിയുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി പവർകട്ട് സമയങ്ങളിൽ കൊല്ലംപണയിലെ പല വീടുകളിലായി സാമൂഹ്യവിരുദ്ധർ ജനലുകൾക്കും വാതിലുകൾക്കും അടിച്ചും, കൂക്കി വിളിച്ചും ഭീതി ഉണ്ടാക്കി വരികയാണ്. രാത്രിയിൽ ചില വീടുകളുടെ ചുമരിൽ കൈയടയാളങ്ങൾ പതിച്ചിട്ടുണ്ട്. പ്രദേശത്തെ സിപിഐ എം പ്രവർത്തകരും സർഗവേദി ക്ലബ് പ്രവർത്തകരുംചേർന്ന് രാത്രി മുഴുവനും അന്വേഷിച്ച് ഇടപെട്ടുവെങ്കിലും സാമൂഹ്യവിരുദ്ധരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. പ്രശ്‌നത്തിന് ശ്വാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടു. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും പറഞ്ഞു. പവർക്കട്ട് ഏർപ്പെടുത്തിയതോടെ നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ ഇരുട്ടിന്റെ മറപറ്റിയുള്ള സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളും പ്രവർത്തനങ്ങളും പലയിടങ്ങളിലും വർധിക്കുന്നുണ്ട്. വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ തെരുവുവിളക്കുകൾ അണയുന്നത് സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭീതിയിലാഴ്‌ത്തുന്നു. വൈകുന്നേരങ്ങളിലും രാത്രിയിലും വൈദ്യുതി പോകുന്നതോടെ ജോലി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് പിടിച്ചുപറിയും ആക്രമണങ്ങളും ഉണ്ടാവുമെന്നാണ് ഭയപ്പെടുത്തുന്നത്. വെളിച്ചമില്ലാത്ത ഇടവഴികളും വിജനമായ പൊതുവിടങ്ങളും ലഹരിവിൽപ്പനക്കാരുടെയും ഉപയോക്താക്കളുടെയും താവളങ്ങളായി മാറുന്നുവെന്ന പരാതികളുമുണ്ട്. വസ്തുവകകൾക്കുനേരെയും റോഡരികിലും മറ്റും പാർക്ക്ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുനേരെയും അക്രമങ്ങളും മോഷണശ്രമങ്ങളുമുണ്ടാകാമെന്നതിലും ആശങ്കയുണ്ട്.









0 comments