ജില്ല ഒരുങ്ങി
എൽഡിഎഫ് വടക്കൻ ജാഥ കുന്പളയിൽ തുടങ്ങും

കാഞ്ഞങ്ങാട്
എൽഡിഎഫ് നേതൃത്വത്തിലുള്ള വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഞായറാഴ്‌ച പകൽ മൂന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയെ വരവേൽക്കാൻ ജില്ല ഒരുങ്ങി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും വർഗീയ വിഭജനത്തിന് കളമൊരുക്കുന്നതുമായ നയങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തുന്നതിനാണ് ജാഥ. എൽഡിഎഫ് സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികൾ ജാഥ വിശദീകരിക്കും. സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് മേഖലാ ജാഥകളിലൊന്നാണ് കുമ്പളയിൽനിന്ന് ആരംഭിക്കുന്നത്. ഒരു മണ്ഡലത്തിൽ ഒന്നുവീതം കേന്ദ്രങ്ങളിലാണ് ജാഥാ സ്വീകരണം. സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപിയാണ് ജാഥാ മാനേജർ. ജാഥക്ക് ആദ്യദിനം വൈകിട്ട് അഞ്ചിന് കാസർകോട് നുള്ളിപ്പാടിയിൽ സ്വീകരണമൊരുക്കും. - രണ്ടിന് രാവിലെ 10.30ന് ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്തും മൂന്നിന് കാഞ്ഞങ്ങാട് മണ്ഡലത്തിലെ കോട്ടച്ചേരിയിലും നാലിന് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലും സ്വീകരണം നൽകും. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. യുഡിഎഫ് ഭരണകാലത്ത് സങ്കൽപ്പിക്കാനാകാത്ത വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമാണ് കേരളം പത്തുവർഷത്തിനിടെ സാക്ഷ്യം വഹിച്ചത്. വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യുഡിഎഫ് ഭരണകാലത്ത് വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയുമാണ് ജനം അനുഭവിച്ചത്. എൽഡിഎഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണത്തിലൂടെ മറച്ചുവയ്‌ക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കങ്ങളെ ജാഥ വിചാരണ ചെയ്യും. കേരളത്തിന്റെ മാറ്റത്തിനൊപ്പം ജനങ്ങളെ അണിനിരത്താനുള്ള വിളംബരമായി ജാഥ മാറുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, കെ ആർ ജയാനന്ദ, സജി സെബാസ്‌റ്റ്യൻ, കെ വി കൃഷ്ണൻ, സി ബാലൻ, അസീസ് കടപ്പുറം, പി ടി നന്ദകുമാർ, കരീം ചന്തേര, രതീഷ് പുതിയപുരയിൽ, കെ എം ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.










0 comments