വികസനപ്പകിട്ടിൽ കിനാനൂർ കരിന്തളം

കരിന്തളം കോയിത്തട്ടയിലെ കുടുംബശ്രീ പ്രതീക്ഷ അപ്പാരൽ പാർക്കിൽ ജോലിയിൽ ഏർപ്പെട്ടവർ
സുരേഷ് മടിക്കൈ
Published on Sep 18, 2025, 02:00 AM | 2 min read
കരിന്തളം
നൂതനവും വൈവിധ്യവുമായ പദ്ധതികളിലൂടെ നാടിന്റെ മുഖച്ഛായ മാറ്റിയ വികസനമാണ് അഞ്ചുവർഷത്തിനകം കിനാനൂർ കരിന്തളം പഞ്ചായത്തിലുണ്ടായത്. ഇതിലൂടെ ജനങ്ങളുടെ ജീവിത നിലവാരമുയർത്താനുള്ള വലിയ ശ്രമമാണ് ഭരണസമിതി നടത്തിയത്. വികസനക്കുതിപ്പിനുള്ള സാക്ഷ്യപത്രമായി പഞ്ചായത്തിനെ തേടിയെത്തിയ പുരസ്കാരങ്ങളും നിരവധി. പ്രവർത്തന മികവിന് ദേശീയ പുരസ്‌കാരവും 11 സംസ്ഥാന അംഗീകാരങ്ങളും ലഭിച്ചു. തനത് പദ്ധതികൾക്കൊപ്പം കേന്ദ്ര, സംസ്ഥാന, ജില്ല, ബ്ലോക്ക് പദ്ധതികളും കാര്യക്ഷമതയോടെ ഉപയോഗിക്കാൻ സാധിച്ചു. അംഗീകാരത്തിളക്കത്തിൽ ആരോഗ്യകേന്ദ്രങ്ങൾ കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണം, ജീവിതശൈലി രോഗ നിയന്ത്രണ പ്രവർത്തനം, പ്രതിരോധ കുത്തിവയ്‌പ്പ്, ക്ഷയരോഗികൾക്കുള്ള പോഷകാഹാര വിതരണം, വിവിധ മാലിന്യ സംസ്കരണ പ്രവർത്തനം, വാർഡ്തല പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനം, വയോജനങ്ങൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക പദ്ധതികൾ തുടങ്ങിയ പദ്ധതികൾക്ക് മാറ്റിവച്ച തുക മുഴുവനായും ചെലവഴിച്ചു. 2023–-24 വർഷത്തെ ശുചിത്വ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള കായകൽപ്പ പുരസ്‌കാരം ജില്ലയിൽ രണ്ടും മൂന്നും സ്ഥാനം ചോയ്യംകോട്, ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ലഭിച്ചു. ആരോഗ്യ മേഖലയിൽ തുടർച്ചയായി അഞ്ച് വർഷവും അംഗീകാരം നേടാൻ പഞ്ചായത്തിനായി. കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ നാല് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വാർഡുതല ആരോഗ്യ ഫെസിലിറ്റേഷൻ കേന്ദ്രവും പ്രവർത്തിക്കുന്നു. മാലിന്യമുക്തം നാട് മാലിന്യ സംസ്കരണത്തിൽ ഹരിത കർമസേന നേതൃത്വത്തിൽ 17 വാർഡുകളിലായി 54 മിനി എംസിഎഫും കരിന്തളത്ത് വിപുലമായ ആർആർഎഫും പ്രവർത്തിക്കുന്നു. 15 ലക്ഷം രൂപ ചിലവിൽ കുടുംബശ്രീ നേതൃത്വത്തിൽ എല്ലാ വീടുകളിലും അജൈവ മാലിന്യശേഖരണത്തിനായി തുണി സഞ്ചികൾ വിതരണംചെയ്തു. ജില്ലയിൽ ക്ഷീര കർഷകർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യം നൽകിയ പഞ്ചായത്തുകൂടി യാണ് കിനാനൂർ കരിന്തളം. 175 പശുത്തൊഴുത്തുകൾ നിർമിച്ചുനൽകി. നെറ്റ് സീറോ കാർബൺ പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാനായി. ഊർജ സംരക്ഷണ പ്രവർത്തനത്തിശന്റ ഭാഗമായി നാല് സ്കൂളുകൾ, കുടുംബാരോഗ്യ കേന്ദ്രം, രണ്ട് വെൽനസ് സെന്ററുകൾ, ചായ്യോത്ത് അങ്കണവാടി എന്നിവിടങ്ങളിൽ 60 ലക്ഷം രൂപ ചെലവിൽ സോളാർ സംവിധാനമൊരുക്കി. ഉന്നതികളിൽ പശ്ചാത്തല സൗകര്യവും ജീവിത നിലവാരം ഉയർത്താൻ വിവിധ പദ്ധതികൾ നടപ്പാക്കി. വിജയം തുന്നിയെടുത്ത് അപ്പാരൽ പാർക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംരംഭങ്ങളിൽ പ്രധാനപ്പെട്ടതാണ് കോയിത്തട്ടയിലെ പ്രതീക്ഷ അപ്പാരൽ പാർക്ക്. 20 പേർക്ക് തുന്നൽ പരിശീലനം നൽകി 2022 ഡിസംബറിലാണ് സംരംഭം തുടങ്ങിയത്. ഇപ്പോൾ ഒന്പത് പേരുള്ള ഗ്രൂപ്പാണ് സംരംഭം മുന്നോട്ട് കൊണ്ടു പോകുന്നത്. 33 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് ഒരുക്കിയ കെട്ടിടത്തിലാണ് പ്രവർത്തനം. പത്ത് ലക്ഷം രൂപ വായ്പയെടുത്ത് ഒന്പത് തയ്യൽ മെഷീനും ഒരു ലോക്ക് മെഷീൻ, അയേൺ മെഷീൻ എന്നിവയും സജ്ജീകരിച്ചു. ആറ് ലക്ഷം രൂപ സബ്സിഡി ലഭിച്ചു. 4 ലക്ഷം രൂപ ഇക്കാലയളവിൽ അടച്ചുതീർത്തു. സാധാരണ സമയങ്ങളിൽ ഒരാൾക്ക് 20,000 രൂപ ചുരുങ്ങിയത് ഇപ്പോൾ മാസ വരുമാനം ലഭിക്കുന്നുണ്ട്. സീസൺ സമയങ്ങളിൽ 40,000 രൂപ വരെയാവും. ഏഴ് പഞ്ചായത്തുകളുടെ ഹരിത കർമസേനാംഗങ്ങളുടെ യൂണിഫോം തയ്ക്കുന്നത് ഇവിടെയാണ്. സ്കൂൾ യൂണിഫോം, ഉത്സവകാലത്തെ കോഡ് ഡ്രസുകൾ, കുട്ടികളുടെ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ഉടുപ്പുകൾ എന്നിവയെല്ലാം ഓർഡർ അനുസരിച്ച് തയ്ച്ച് നൽകുന്നു. എ വി സെക്രട്ടറിയും കെ ശശികല പ്രസിഡന്റുമായ ഗ്രൂപ്പാണ് നേതൃത്വം നൽകുന്നത്. സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജുവിന്റെയും മെമ്പർ സെക്രട്ടറി സജീന്ദ്രൻ പുതിയ പുരയിലിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.









0 comments