ഘഡാഘഡിയനാണ് നിമിലിന്റെ കുരുന്നെഴുത്ത്

നിമൽ കെ രാജിന്റെ കുറിപ്പ്
സുരേഷ് മടിക്കൈ
Published on May 07, 2025, 03:30 AM | 1 min read
മടിക്കൈ
അണ്ണാൻകുഞ്ഞ് കൂടുണ്ടാക്കുന്നത് കണ്ണിമയ്ക്കാതെ നോക്കിനിൽപ്പായിരുന്നു നിമൽ. കൗതുകം പൂണ്ടുള്ള നിൽപ്പിനിടെയാണ് പക്ഷികൾ ഇലകളും നാരും ചുള്ളിക്കമ്പുകളും ശേഖരിച്ച് കൂടുണ്ടാക്കുന്നതിനെ കുറിച്ച് പണ്ട് പറഞ്ഞ കാര്യം ഓർമ വന്നത്. ആ ഓർമയിൽ അണ്ണാന്റെ ചലനങ്ങൾ ഓരോന്നും ഒപ്പിയെടുത്തു ഒന്നാം ക്ലാസുകാരൻ. ഇലയും നാരുമൊക്കെയായുള്ള അണ്ണാന്റെ പോക്കുവരവ് നിമലിന്റെ ഉള്ളിൽ ഉഗ്രനൊരു ചിത്രീകരണമായി. അമ്മയുമൊത്ത് കണ്ട കാഴ്ചകൾ നോട്ടുബുക്കിൽ പകർത്തി രസികനൊരു ചിത്രവും വരഞ്ഞു. കടും നിറങ്ങളിൽ വീടും വീട്ടുമുറ്റത്തെ മരവും അണ്ണാനുമൊക്കെ തെളിഞ്ഞു. അവിടെയും കഥ തീർന്നില്ല, നിമലിന്റെ വരയും വരിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുരുന്നെഴുത്തിൽ ഇടം പിടിച്ചു. അതിന്റെ സന്തോഷത്തിലാണ് മടിക്കെെ ചെരണത്തല ജി എൽ പി സ്കൂൾ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എഡിറ്ററായുള്ളതാണ് കുരുന്നെഴുത്തുകൾ. കുരുന്നെഴുത്തിൽ സംസ്ഥാനത്തെ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ സർഗാത്മക ഡയറി കുറിപ്പുകളാണുള്ളത്. പാഠപുസ്തകത്തിലെ കാര്യങ്ങളെ ജീവിതത്തിൽ കണ്ടെത്തുന്നതാണ് കുറിപ്പുകളും. കൂടുകൾ എത്രതരം, ഓരോ ജീവിയും കൂടുണ്ടാക്കുന്നതെങ്ങനെ എന്നെല്ലാം ഒന്നാംക്ലാസിലെ പാഠഭാഗത്തിലുണ്ട്. ആ പാഠത്തിലെ കാഴ്ചകൾ കണ്ടതിന്റെ ആഹ്ലാദമാണ് നിമലിന്റെ ഡയറിക്കുറിച്ച്. അണ്ണാൻ ചകിരിയും കമ്പും ഇലയുമൊക്കെയാണ് ശേഖരിക്കുന്നതെന്ന് നിമൽ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മടിക്കൈ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കെ രാജന്റെയും കക്കാട്ട് ജിജിനയുടെയും മകനാണ്.











0 comments