റാണിപുരത്തേക്കുള്ള പ്രവേശനം നിർത്തി
കാട് കയറാതെ, തമ്പടിച്ച് കാട്ടാനക്കൂട്ടം

എ കെ രാജേന്ദ്രന്‍
Published on Aug 21, 2025, 03:00 AM | 1 min read
രാജപുരം
കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങിയതോടെ സമാധാനമായി ഉറങ്ങാനാകാത്ത അവസ്ഥയിലാണ് മലയോരവാസികൾ. മാനിപ്പുറം മലനിരകളിൽ ആനകൾ തമ്പടിച്ചതോടെ റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള ട്രക്കിങ് നിര്‍ത്തി. പനത്തടി പഞ്ചായത്തിലെ റാണിപുരം, കല്ലപ്പള്ളി, പാണത്തൂര്‍, പരിയാരം, അടുക്കം, കമ്മാടി, കുണ്ടുപള്ളി, പന്തിക്കാല്‍, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ആനക്കൂട്ടമെത്തുന്നത്. കഴിഞ്ഞദിവസം റാണിപുരത്തും പ്ലാന്റേഷന്‍ എസ്റ്റേറ്റിലും സമീപത്തെ ജനവാസ കേന്ദ്രത്തിലും 10 വലിയ ആനകളും രണ്ട് കുട്ടി ആനകളുമെത്തി. റാണിപുരത്ത് വിനോദ സഞ്ചാരികള്‍ കൂടുതലെത്തുന്ന മാനിപ്പുറം മലനിരകളിലും, പ്ലാന്റേഷന്‍ കോപ്പറേഷന്റെ പാണത്തൂര്‍ എസ്റ്റേറ്റ് പരിസരത്തുമാണ് ആനകള്‍ തമ്പടിച്ചിത്. ഇതിനാൽ റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിര്‍ത്തിവച്ചു. കഴിഞ്ഞദിവസം നിരവധിപേരാണ് മല കയറാനാകാതെ തിരിച്ചുപോയത്. കൂട്ടത്തോടെ ആനകൾ എത്തിയതോടെ പ്ലന്റേഷന്‍ തൊഴിലാളികളിൽ പലരും ജോലി ചെയ്യാന്‍ മടിക്കുന്നു. പലയിടത്തും സോളാര്‍ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്താണ് ആനകളെത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോകുന്ന വഴികളിലാണ് ആനകളുടെ സഞ്ചാരം. വനംവകുപ്പ് അധികൃതര്‍ ആനയെ ഓടിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കുട്ടി ആനകൾ കൂട്ടത്തില്‍ ഉള്ളതിനാല്‍ ഉള്‍ക്കാട്ടിലേക്ക് പോകാന്‍ മടിക്കുകയാണ്.










0 comments