ad
Deshabhimani

സ്മാർട്ടാകാനൊരുങ്ങി 
61 അങ്കണവാടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2025, 11:26 PM | 1 min read

കാസർകോട്

ജില്ലയിൽ സ്മാർട്ടാകാനൊരുങ്ങി 61 അങ്കണവാടികൾ. ആറ് അങ്കണവാടികൾ സ്മാർട്ടായി. കാസർകോട് വികസന പാക്കേജ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ്‌ പുതിയ അങ്കണവാടി കെട്ടിടങ്ങളുടെയും സ്മാർട് അങ്കണവാടികളുടെയും നിർമാണത്തിനായി 1303 ലക്ഷം രൂപയാണ് ഉൾപ്പെടുത്തി നൽകിയത്. അങ്കണവാടികളെ സ്മാർട്ടാക്കാൻ കാസർകോട് വികസന പാക്കേജിന്റെ 826.34 ലക്ഷം രൂപയും പുതിയ അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണത്തിന് 476.66 ലക്ഷം രൂപയും അനുവദിച്ചു. മധൂർ പഞ്ചായത്തിലെ ചേനക്കോട്, വാർക്കത്തൊട്ടി, കുതിരപ്പടി, മംഗൽപാടി പഞ്ചായത്തിലെ മന്നംകുഴി, നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം, മടിക്കൈ പഞ്ചായത്തിലെ ആലായി എന്നീ സ്മാർട്ട് അങ്കണവാടികളുടെ പണി പൂർത്തിയായി. കാസർകോട് വികസന പാക്കേജിൽ നിന്നുള്ള സഹായങ്ങൾക്ക് പുറമേ വനിതാ ശിശു വികസന വകുപ്പിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള 573.19 ലക്ഷം രൂപയും വിനിയോഗിച്ച് 1876.44 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് അങ്കണവാടി കേന്ദ്രീകരിച്ച് നിലവിൽ നടന്നുവരുന്നത്. അങ്കണവാടികളുടെ നവീകരണത്തിനായി വനിതാ ശിശു വികസന വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ മിഷൻ അങ്കണവാടി എന്ന പദ്ധതിയും കാസർകോട് വികസിന പാക്കേജിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. 38 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും വിവിധ വാർഡുകളിലായി ആകെ 1348 അങ്കണവാടികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇവയിൽ 1203 അങ്കണവാടികൾക്ക് മാത്രമാണ് അവശ്യ സൗകര്യങ്ങളോടെ കെട്ടിടമുള്ളത്. ബാക്കിവരുന്ന 145 അങ്കണവാടികളും വാടക കെട്ടിടത്തിലോ അനുയോജ്യമല്ലാത്ത കെട്ടിടത്തിലോ ആണ് പ്രവർത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home