ഓർമകളിൽ നീറ്റലായി ഐജ

ഐജ ആർ മഹേഷ്

സ്വന്തം ലേഖകൻ
Published on Jun 22, 2026, 02:54 AM | 1 min read
ഉദുമ
ജീവിച്ചിരുന്നെങ്കിൽ അവൾ ഞായറാഴ്‌ച നടന്ന നീറ്റ് പുനപരീക്ഷ എഴുതേണ്ടതായിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കായതിലെ മനോവിഷമം കാരണം ജീവനൊടുക്കിയ പൂച്ചക്കാട് പോക്കണംമൂലയിലെ ഐജ ആർ മഹേഷിന്റെ കുടുംബം മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് വിട്ടുമാറിയിട്ടില്ല. പാലാ സെന്റ് തോമസ് കോളേജിലെ കേന്ദ്രത്തിലായിരുന്നു ഐജ ഞായറാഴ്‌ച പരീക്ഷ എഴുതേണ്ടിയിരുന്നത്. ദീർഘനാളത്തെ കഠിന പരിശ്രമത്തിനുശേഷമാണ് അവൾ മെയ് മൂന്നിന് നടന്ന പരീക്ഷയെഴുതിയത്. പരീക്ഷ നന്നായി എഴുതിയ അവൾ ചോദ്യപ്പേപ്പർ ചോർച്ചെയെ തുടർന്ന് പരീക്ഷ മാറ്റിവച്ചതോടെ കടുത്ത മാനസിക സംഘർഷത്തിലായി. പള്ളിക്കര പൂച്ചക്കാട് കിഴക്കേക്കരയിലെ റിട്ട. വില്ലേജ് ഓഫീസ് ജീവനക്കാരനായ ആർ മഹേഷിന്റെയും തയ്യൽ ജീവനക്കാരിയായ രാധികയുടെയും മകളാണ് ഐജ. നവോദയയിലെ പഠനം കഴിഞ്ഞ് ഒരു വർഷത്തിലധികമായി ഐജ പാലായിലെ പരീക്ഷാ പരീശിന കേന്ദ്രത്തിൽ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. മേയ് മൂന്നിന് പരീക്ഷ കഴിഞ്ഞ് ഏറെ പ്രതീക്ഷയോടെയാണ് അവൾ നാട്ടിലെത്തിയത്. പിന്നീടാണ് പരീക്ഷ റദ്ദാക്കിയ വിവരം അറിയുന്നത്. പുനപരീക്ഷയുടെ തയ്യാറെടുപ്പിനായി മെയ് 26ന് അവൾ വീണ്ടും പാല ചേർപ്പുങ്കലിലെ ഹോസ്റ്റലിലെത്തി. പരിശീലനത്തിനിടെ ഐജ കടുത്ത മാനസിക സംഘർഷത്തിലായതായി പറയുന്നു. ജൂൺ രണ്ടിന് ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ഐജയെ സഹപാഠികൾ കണ്ടെത്തുകയായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷം താങ്ങാനാവാതെ രാജ്യത്ത് 17 കുട്ടികളാണ് ഇതിനകം ജീവനൊടുക്കിയത്.










0 comments