പുലി ചത്തനിലയിൽ

രാജപുരം
പനത്തടി പഞ്ചായത്തിലെ കമ്മാടി പെരുമുണ്ടയിൽ ബീരുതണ്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പുലിയെ ചത്തനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് പുലിയെ ചത്ത നിലയിൽ സ്ഥലമുടമ കണ്ടത്. അഞ്ച് വയസ് പ്രായം വരുന്ന ആൺ പുലിയുടെ ജഢമാണ് പി കെ ഗോപാലന്റെ തോട്ടത്തിൽ കണ്ടെത്തിയത്. റബ്ബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് പുലിയെ ചത്ത നിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ, കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ , പനത്തടി വനം വകുപ്പ് ഉദ്യോഗസ്ഥൻ എം പി രാജു എന്നിവർ സ്ഥലത്തെത്തി. ജഡത്തിൽ പരിക്കുകളോ റ്റ് പാടുകളോ കണ്ടെത്തിയിട്ടില്ല. അതിനാൽ വിഷം ഉള്ളിൽ ചെന്നതാണോ എന്ന് സംശയമുണ്ട്. വയനാട്ടുനിന്നുമെത്തിയ വെറ്റിനർ ഫോറസ്റ്റ് ഓഫീസർ ഡോ. എൻ അനുമോദ്, അസി. വെറ്റിനറി ഓഫീസർ ഡോ. പി ഗോകുൽ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടംചെയ്തു. ജഢം അവിടെതന്നെ മറവുചെയ്തു. മരണകാരണം കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് കാണപ്പെട്ട പുലിയുടെ ജഢമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആറുമാസമായി കല്ലപ്പള്ളി, കമ്മാടി പ്രദേശത്ത് പുലി ഭീതിയിലായിരുന്നു. ആട് ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെയും, വളർത്തു പട്ടിയെയും കടിച്ചു കൊണ്ടുപോകുന്നത് പതിവായിരുന്നു. പലപ്പോഴും പുലർച്ചെ റബർ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികൾ പുലിയെ കണ്ടു ഭയപ്പെടുന്നത് പതിവായിരുന്നു. മുൻകാലങ്ങളിൽ തൊഴിലാളികൾ കണ്ട അതേ പുലിയുടെ ജഡമാണ് കഴിഞ്ഞദിവസം കണ്ടതെന്ന് നാട്ടുകാർ പറയുന്നു.










0 comments