കർക്കടകവും ചതിക്കുമോ
പ്രതീക്ഷ വാടി കർഷകർ

മടിക്കൈ മുണ്ടോട്ടെ പച്ചക്കറി കർഷകൻ കാരളി രാമചന്ദ്രൻ കൃഷിയിടത്തിൽ
നീലേശ്വരം
മിഥുനമാസാവസാനവും മഴ ലഭിക്കാതെ കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഞാറ് പറിച്ചുനടലിനും, നട്ടവയ്ക്കും വെള്ളം ലഭിക്കാതെ കർഷകർ ആശങ്കയിലാണ്. പച്ചക്കറി കർഷകരാണ് ഏറെ ദുരിതത്തിൽ. കരകൃഷിയ്ക്ക് മിഥുനം, കർക്കടകം, ചിങ്ങം പാതി വരെയുള്ള മഴയാണ് ആശ്രയം. എന്നാൽ കർക്കിടക മാസത്തിലും പച്ചക്കറിക്ക് വെള്ളമൊഴിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോൾ കർഷകർ. മഴയില്ലാത്തത് കേരളത്തിലെ പച്ചക്കറി കൃഷി ഉൾപ്പെടെ കൃഷിചെയ്യുന്ന കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നു. ഇത് ഓണ വിപണിയെ കാര്യമായി ബാധിക്കുമെന്ന് കർഷകർ പറയുന്നത്. ജില്ലയിലാകെ കാലവർഷ കുറവ് കൃഷിയെ സാരമായി ബാധിച്ചു. ജലസേചനത്തിന് കൃത്യമായ സംവിധാനങ്ങൾ ഒരുക്കുകയും, പുതയിടൽ വഴി മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുക മാത്രമാണ് ഇപ്പോൾ വിളവ് സംരക്ഷിക്കാനുള്ള പ്രധാന വഴിയെന്ന് കർഷകർ പറയുന്നു. നെല്ല്, പച്ചക്കറി എന്നിവയ്ക്കാണ് കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായിരിക്കുന്നത്. പലയിടത്തും കർഷകർ കിണറ്റിൽ നിന്ന് കോരിയൊഴിച്ചും, പമ്പുചെയ്തുമാണ് കൃഷി സംരക്ഷിക്കുന്നത്. മടിക്കൈ മുന്നോട്ടെ കാരളി രാമചന്ദ്രന്റെ ഓണ വിപണി ലക്ഷ്യമിട്ട് മഴ പ്രതീക്ഷിച്ച് കുന്നിൻ മുകളിൽ 60 സെന്റ് സ്ഥലത്ത് കൃഷിചെയ്ത വെള്ളരി, പായർ, ചെണ്ടുമല്ലി എന്നിവ വെള്ളം ലഭിക്കാതെ നശിച്ചുപോകുന്നു. കാട് മൂടി കിടന്ന തരിശ് ഭൂമി ജെസിബി ഉപയോഗിച്ചും മറ്റുമാണ് കൃഷിയോഗ്യമാക്കിയത്. വർധിച്ചു വരുന്ന രാസവളവിലയും തൊഴിലാളി കൂലിയും പ്രതികൂല കാലവസ്ഥയും കർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. എരിക്കുളത്ത് വേട്ടക്കൊരുമകൻ ക്ഷേത്രം കൂട്ടായ്മയുടെ 20 ഏക്കറോളം വരുന്ന നെൽകൃഷിയും മഴ ലഭിക്കാത്തതിനാൽ വയൽ വിണ്ടുകീറിയ അവസ്ഥയിലാണ്. ചോയ്യങ്കോട് പോണ്ടിയിലെ ടി വി ദേവയാനിയുടെ അവസ്ഥയും വ്യത്യസ്തമല്ല. മഴ കിട്ടാത്തതിനാൽ പച്ചക്കറിക്ക് വെള്ളം എടുത്ത് ഒഴിക്കുന്നു. സാധാരണയായി കുന്നിൻ പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാത്ത പ്രദേശങ്ങളിൽ ജൂൺ മാസങ്ങളിലാണ് പച്ചക്കറി കൃഷിചെയ്യുന്നത്. നല്ല കാലാവസ്ഥ കിട്ടിയാൽ രണ്ട് മാസം കഴിഞ്ഞാൽ വിളവെടുക്കാനും കഴിയും. എന്നാൽ ഇപ്രാവശ്യം കാലവർഷം കുറഞ്ഞതിനാൽ കുന്നിൻ പ്രദേശങ്ങളിൽ പച്ചക്കറി നട്ടവർ വെള്ളം ഒഴിക്കേണ്ട സ്ഥിതിയാണുള്ളത്. കുന്നിൻ പ്രദേശങ്ങളിൽ പച്ചക്കറി വിളവെടുക്കുന്ന കർഷകരെയാണ് മഴക്കുറവ് ഏറെ ബാധിക്കുക.










0 comments