മഴക്കെടുതിയിൽ മത്സ്യകൃഷി നശിച്ചു

നീലേശ്വരം ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നീലേശ്വരം പാലായിൽ വിളവെടുപ്പിന് പാകമായിരുന്ന കൂട് മത്സ്യകൃഷി പൂർണമായും നശിച്ചു. സംഭവത്തിൽ എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പാലായിലെ കെ വി ബിനോയി കെ എം ബിജേഷ്, മനീഷ്, അശ്വിൻ എന്നിവർ ചേർന്ന് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ കൂട് മത്സ്യകൃഷിയാണ് നശിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും ശക്തമായ ഒഴുക്കും കാരണം മത്സ്യകൂടുകൾ തകരുകയും അതിലുണ്ടായിരുന്ന മത്സ്യങ്ങൾ ഒഴുകിപ്പോകുകയുംചെയ്തു. കളാഞ്ചിയും കരിമീനും ഉൾപ്പെടെ ഏകദേശം 750 ഗ്രാം തൂക്കത്തിലെത്തിയ ആയിരത്തോളം മത്സ്യങ്ങളാണ് നഷ്ടമായത്. ഈ മാസം തന്നെ വിളവെടുപ്പ് നടത്താൻ പദ്ധതിയിട്ടിരിക്കെയായിരുന്നു ദുരന്തമുണ്ടായത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ മത്സ്യങ്ങളും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മത്സ്യക്കൂടുകളും നഷ്ടപ്പെട്ടതായി ഉടമകൾ പറഞ്ഞു. സർക്കാർ അർഹമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവാക്കൾ.








0 comments