എൽഡിഎഫ് സർക്കാരിന്റെ നേട്ടമായി ചെരണത്തല പാലവും

മടിക്കൈ ഒരു നാടിന്റെ ചിരകാല സ്വപനം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മാനൂരി ചാലിനിരുവശത്തുമുള്ള നാട്ടുകാർ. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളിലൊന്നായി ചെരണത്തല പാലവും പൂർത്തിയായി. ചെരണത്തല പ്രദേശത്തെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. 129.5 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശത്തും നടപ്പാതയോടുകൂടി 11 മീറ്റർ വീതിയുണ്ട്. പുഴയിൽനിന്ന് ഒമ്പതുമീറ്റർ ഉയരത്തിൽ അഞ്ച് സ്പാനുകളിലായി അൽപം വളവോടുകൂടിയാണ് പാലം നിർമിച്ചത്. 10 കോടി രൂപ ചെലവിലാണ് നിർമാണം. കയ്യൂർ റോഡിനെ എരിക്കുളം, പൂത്തക്കൽ, അമ്പലത്തുകരവഴി ബന്ധിപ്പിച്ച് സമാന്തര പാതയൊരുക്കാനുതകുന്നതാണ് പാലം. എരിക്കുളത്തുനിന്ന് ചെരണത്തലവരെ 2 കിലോമീറ്ററും ഇവിടെനിനിന്ന് പുഴ കടന്നാൽ ചായ്യോത്ത് റോഡിലേക്ക് 1.5 കിലോമീറ്ററുമാണ് ദൂരം. നിർദിഷ്ട പടന്നക്കാട്–- വെള്ളരിക്കുണ്ട് പാതയിലെ എരിക്കുളത്തേക്കാണ് ഇതുവഴി പ്രവേശിക്കുക. ചായ്യോത്ത് മുതൽ കിഴക്കുഭാഗത്തേക്കുള്ളവർക്ക് പാലം അരയിവഴി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും എരിക്കുളത്തുനിന്ന് പൂത്തക്കാലിലെ മടിക്കൈ കുടുംബാരോഗ്യകേന്ദ്രത്തിലേക്കും എത്താനുള്ള എളുപ്പ വഴിയാകും. ചെരണത്തല എൽപി സ്‌കൂളിലെ വിദ്യാർഥികൾക്കും എളുപ്പയാത്രയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്റെ നേതൃത്വത്തിലാണ് പാലത്തിനായുള്ള ശക്തമായ ഇടപെടൽ നടത്തിയത്. തുടർന്നുവന്ന ഭരണസമിതകളും തുടർനടപടികൾ സ്വീകരിച്ചു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്റെ ഇടപെടലിൽ പാലത്തിന് 6 കോടി വകയിരുത്തി. രൂപരേഖ തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിനാൽ തുക നഷ്ടമായി. പിന്നീട് രണ്ടാം പിണറായി സർക്കാർ ബജറ്റിൽ 5 കോടി നീക്കിവച്ചു. അത് തികയില്ലെന്ന് സർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് തുക 10 കോടിയാക്കിയത്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് സ്ഥലം ഏറ്റെടുത്തത്. എൽഡിഎഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടും മടിക്കൈയിലെ പൊതുപ്രസ്ഥാനത്തിന്റെ നിശ്ചയദാർഢ്യവുമാണ് നാടിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമായതിനു പിന്നിൽ.








0 comments