സൗജന്യയാത്ര ജില്ലയിൽ ചുരുക്കം ബസ്സുകളിൽ

കാസർകോട് ‘ഇന്ദിരാ ഗ്യാരന്റി’ എന്ന പേരിൽ യുഡിഎഫ് പ്രഖ്യാപിച്ച കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്കുള്ള സൗജന്യ യാത്ര ജില്ലയിൽ ചുരുക്കം ബസ്സുകളിൽ മാത്രം പരിമിതപ്പെടും. 15 മുതൽ ഓർഡിനറി ബസ്സുകളിൽ മാത്രമാണ് സൗജന്യമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം അറിയിച്ചത്. കാസർകാട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി ജില്ലയിലാകെ 131–ൽ താഴെ ഓർഡിനറി സർവീസ് മാത്രമാണുള്ളത്. ഇതിൽത്തന്നെ അന്തർ ജില്ല, അന്തർ സംസ്ഥാന, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളുംപെടുന്നു. ഇവയുടെ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അത്തരം സർവീസുകൾ ഒഴിച്ചുനിർത്തിയാൽ സൗജന്യയാത്ര അനുവദിക്കാവുന്ന ബസുകളുടെ എണ്ണം പിന്നെയും കുറയും. കാസർകോട് ഡിപ്പോയിൽ 72 സർവീസാണ് ഓർഡിനറി. 32 അന്തർ സംസ്ഥാന സർവീസ് ഉൾപ്പെടെയാണിത്. കാഞ്ഞങ്ങാട് ഡിപ്പോയിൽ ഓർഡിനറി സർവീസ്–59 ആണ്. അന്തർ ജില്ല, അന്തർ സംസ്ഥാന, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ ഒഴിച്ചുനിർത്തിയാൽ 90 താഴെ ബസുകളേ ജില്ലയിൽ സൗജന്യയാത്രയ്‌ക്കായി ഉണ്ടാവൂ. ജില്ലയിലെ വലിയ ശതമാനം സ്‌ത്രീകൾക്കും സൗജന്യയാത്രയുടെ പ്രയോജനം ലഭിക്കില്ലെന്നർഥം. താരതമ്യേന നാമമാത്ര ഡിപ്പോകളുള്ള വടക്കൻ ജില്ലകളിൽ എല്ലാംകൂടി 200ൽ താഴെ ഓർഡിനറി ബസുകളേയുള്ളു. സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് എന്നിവ മാറ്റി നിർത്തിയാൽ ബസുകളുടെ എണ്ണം വളരെ കുറവാണ്. തീർഥാടനത്തിനും വിനോദയാത്രകൾക്കുമുൾപ്പെടെ കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക് എവിടെ വേണമെങ്കിലും സൗജന്യമായി യാത്രചെയ്യാമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി വി ഡി സതീശൻ വീടുകൾ കയറിയിറങ്ങി വാഗ്‌ദാനം നൽകിയത്.








0 comments