സൂപ്പര്‍ ലീഗ് കേരള ഒരുക്കം തുടങ്ങി കണ്ണൂര്‍ വാരിയേഴ്‌സ്

കണ്ണൂര്‍ സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസൺ മത്സരത്തിനുള്ള ഒരുക്കം തുടങ്ങി കണ്ണൂര്‍ വാരിയേഴ്‌സ്. ഗോള്‍ കീപ്പര്‍ പരിശീലകസ്ഥാനത്ത് എല്‍ദോ പോളിനെയും ഹെഡ് ഫിസിയോ സ്ഥാനത്ത് പി എം മിഥുനെയും നിലനിര്‍ത്തി. ഇരുവരും സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് ടീമിലെ അംഗങ്ങളാണ്. കളിക്കാരനായും പരിശീലകനായും കഴിവ് തെളിയിച്ച താരമാണ് എല്‍ദോ പോള്‍. 2018 മുതല്‍ കോട്ടയം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ പരിശീലകനും 38–ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണംനേടിയ കേരള ടീമിന്റെ ഗോള്‍ കീപ്പര്‍ പരിശീലകനുമായിരുന്നു. ജോസ്‌ക്കോ എഫ്‌സി, ഈഗിള്‍സ് എഫ്‌സി, കൊച്ചിന്‍ പോര്‍ട്ട്, എഫ്‌സി കൊച്ചിന്‍ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയിലെ ഫയര്‍മാനാണ്. കണ്ണൂര്‍ വാരിയേഴ്‌സിനുമുമ്പ് ഐ-ലീഗ് ക്ലബ്ബായ ഇന്റര്‍ കാശിയോടൊപ്പം രണ്ട് സീസണ്‍ പ്രവര്‍ത്തിച്ചയാളാണ് മിഥുന്‍. 2024-–25 ഐ-ലീഗ് കിരീട നേട്ടത്തില്‍ ഇന്റര്‍കാശിയുടെ ഭാഗമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ വാരിയേഴ്‌സിനൊപ്പം സൂപ്പര്‍ ലീഗ് കിരീടവുംനേടി. പരിചയസമ്പന്നനായ പി അജില്‍ കൃഷ്ണയാണ് ടീം മാനേജർ. കഴിഞ്ഞ സീസണില്‍ ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ ടീം മാനേജരായിരുന്നു. ഫോഴ്‌സ കൊച്ചിയുടെ ഹെഡ് ഓഫ് ഓപ്പറേഷന്‍സ്, ഹീറോ സൂപ്പര്‍ കപ്പില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും ഓപ്പറേഷന്‍സ് മാനേജര്‍, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഓപ്പറേഷന്‍സ് കോ-–ഓഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.










0 comments