യുവജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിക്കുക

പടുപ്പ് ജില്ലയെ അവഗണിക്കുന്നതും യുവജനവിരുദ്ധവുമായ സംസ്ഥാന ബജറ്റിൽ പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്ക സൃഷ്ടിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. ഉന്നത ബിരുദംനേടിയ പുതുതലമുറയോട് മുഖംതിരിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. പുതിയ നിയമനങ്ങളോ തസ്തികകളോ ഇല്ലാത്തവിധം യുവജനങ്ങളെ പൂർണമായും അവഗണിച്ചു. സ്വകാര്യവൽക്കരണവും തൊഴിൽമേഖലയിലെ കരാർവൽക്കരണവും ലക്ഷ്യംവയ്ക്കുന്നതാണ് ബജറ്റ്. സ്ഥിരം ജോലി എന്ന സ്വപ്നത്തിനു മുകളിൽ കരിനിഴൽ വീഴ്ത്തി. സ്റ്റാർട്ടപ് മേഖലയിൽ പദ്ധതികളോ ഫണ്ടുകളോ ഇല്ല. കണ്ണിൽപൊടിയിടുന്ന കടലാസ് പദ്ധതികൾ മാത്രമാണുള്ളത്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കണക്ട് ടു വർക്ക് പോലെയുള്ള യുവജനങ്ങളുടെ തൊഴിൽ സാമ്പത്തിക സുരക്ഷിതത്വത്തിനായുള്ള ഒരു പദ്ധതിയും യുഡിഎഫ് ബജറ്റിലില്ല. കാസർകോടിനെ പൂർണമായും അവഗണിക്കുന്നതാണ് ബജറ്റ്. 2026–27 വർഷത്തെ പുതുക്കിയ ബജറ്റിൽ ജില്ലയ്‌ക്കായി പ്രത്യേക പാക്കേജോ വലിയ പദ്ധതികളോ പ്രഖ്യാപിച്ചില്ല. കഴിഞ്ഞകാല ബജറ്റുകളിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം, മലയോരഹൈവേ, ജില്ലാ സ്റ്റേഡിയം, ജില്ലാ സാംസ്കാരികനിലയം, കാസർകോട് വികസന പാക്കേജ്, അമ്മയും കുഞ്ഞും ആശുപത്രി എന്നിങ്ങനെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ആവശ്യമായ പ്രത്യേക ഇടപെടലുകൾ ഉണ്ടായിരുന്നു. ഈ ബജറ്റ് റിപ്പോർട്ടിൽ ഒരിടത്തുപോലും കാസർകോട് എന്ന പരാമർശംപോലുമില്ല. ജില്ലയെ പൂർണമായും അവഗണിക്കുന്ന തൊഴിലന്വേഷകരായ യുവതയെ വഞ്ചിച്ച ജനദ്രോഹ ബജറ്റിനെതിരെ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.








0 comments