വീട്ടില്‍നിന്ന് സ്വര്‍ണവും റാഡോ വാച്ചും കവര്‍ന്ന കേസ്: വേലക്കാരിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്
വീട്ടില്‍നിന്ന് സ്വര്‍ണവും വിലപിടിപ്പുള്ള വാച്ചും പണവും കവര്‍ന്ന കേസില്‍ വേലക്കാരിയെയും ഭര്‍ത്താവിനെയും പൊലീസ് പ്രതി ചേര്‍ത്തു. ഒന്നരമാസം മുന്പ് പടന്നക്കാട് പള്ളിക്ക് സമീപത്തെ സൈനബയുടെ വീട്ടിലെ മേശവലിപ്പില്‍ സൂക്ഷിച്ച ഏഴുപവന്‍ സ്വര്‍ണമാല, ഒരു ലക്ഷം രൂപ വിലയുള്ള റാഡോ വാച്ച്, 1000 രൂപ എന്നിവ മോഷ്ടിച്ച കേസില്‍ പ്രതികളായ വീട്ടുവേലക്കാരി സുഹ്റ, ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പ്രതി ചേര്‍ത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സുഹ്റയെയും ഭര്‍ത്താവിനെയും സംശയിക്കുന്നതായി സൈനബ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് ഇവരെ കേസില്‍ ആദ്യം പ്രതി ചേര്‍ത്തിരുന്നില്ല. അതിനിടെ വേലക്കാരിയും ഭര്‍ത്താവും പോലീസ് അന്വേഷണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരും ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന്മ മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ മോഷണം പോയ റാഡോ വാച്ച് കണ്ടെടുത്തു. രണ്ടാംപ്രതി ഭര്‍ത്താവ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കടയില്‍ 35,000 രൂപക്കാണ് വാച്ച് വിറ്റത്. വാച്ച് വാങ്ങിയ വ്യാപാരി പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെയാണ് ദന്പതികളെ പ്രതി ചേര്‍ത്തത്. സിസിടിവിയുടെ വയര്‍ മുറിച്ചായിരുന്നു കവര്‍ച്ച. കാഞ്ഞിരപ്പൊയിലിലെ വാടക വീട്ടിലായിരുന്നു പ്രതികള്‍ താമസിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ സി പി ജിജേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ അജയകുമാര്‍, രഞ്ജിത്ത് കൊല്ലിക്കാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.










0 comments