അവർ ഒത്തുചേരുന്നു ബോൾ ബാറ്റ്മിന്റണെ നെഞ്ചോട് ചേർത്ത്

നീലേശ്വരം രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ബോൾ ബാറ്റ്മിന്റൺ കളിക്കുന്ന സീനിയർ സിറ്റിസൺ ടീം
സുരേഷ് മടിക്കൈ
Published on Feb 02, 2025, 03:00 AM | 1 min read
നീലേശ്വരം
നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂള്‍ മൈതാനത്ത് എല്ലാ വൈകുന്നേരങ്ങളിലും ഒത്തുകൂടുന്ന ഒരുകൂട്ടം സീനിയര്‍ സിറ്റിസണ്‍കാരുണ്ട്. ബോള്‍ ബാഡ്മിന്റണ്‍ കളിക്കാനാണ് ഇവരുടെ കൂടിച്ചേരൽ. എല്ലാവരും 50 വയസ്സിനുമുകളിലുള്ളവര്‍. ഭൂരിഭാഗവും അറുപതിനും എണ്‍പതിനും ഇടയില്‍. വ്യായാമം എന്നതിലുപരി അന്യംനിന്നുകൊണ്ടിരിക്കുന്ന ഒരു കായിക ഇനത്തെ നിലനിര്‍ത്തുകയെന്ന ദൗത്യമാണ് ഇവർ ഏറ്റെടുക്കുന്നത്. 15 പേരാണ് നീലേശ്വരം ബോള്‍ ബാഡ്മിന്റണ്‍ ടീം അംഗങ്ങളായുള്ളത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നും വിരമിച്ചവര്‍, വ്യാപാരികള്‍ എന്നിവരെല്ലാം അംഗങ്ങളാണ്. ബോള്‍ ബാഡ്മിന്റണ്‍ എന്ന കായികവിനോദത്തെ നെഞ്ചോട് ചേർക്കുന്നവരാണ് ഇവരെല്ലാം. ഒരുകാലത്ത് കേരളത്തിലുടനീളം ആസ്വദിച്ച് കളിച്ച കളിയായിരുന്നു ഇത്. പ്രായം ചെന്നവര്‍ക്ക് ഇത് ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമംകൂടിയാണ്. പ്രമുഖ ടീമുകളും മുമ്പ് കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ടീമുകള്‍ നാമമാത്രമായി. പുതിയ തലമുറ കളിയിലേക്ക് കടന്നുവരുന്നില്ല. നിലവില്‍ ജില്ലയില്‍ ബോള്‍ബാഡ്മിന്റണ്‍ സജീവമായി കളിക്കുന്നത് നീലേശ്വരത്ത് മാത്രം. 24 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള കോര്‍ട്ട് കളിക്ക് ആവശ്യമാണ്. കോര്‍ട്ടിന് ഒത്ത നടുവിൽ നെറ്റ് കെട്ടുന്നു. മരംകൊണ്ടുള്ള ബാറ്റാണ് ഉപയോഗിക്കുന്നത്. ബാറ്റിന് ഷട്ടില്‍ ബാറ്റ്, ടെന്നീസ് റാക്കറ്റ് എന്നിവയുമായി കാഴ്ചയില്‍ സാമ്യമുണ്ട്. മഞ്ഞനിറത്തിലുള്ള വുളന്‍ നൂലുകൊണ്ടുള്ള പന്താണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളില്‍ ഡബിള്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടത് ഫൈവ്‌സ് ആയി. കാലോചിത പരിഷ്‌കാരവും കളിയില്‍ വന്നിട്ടുണ്ട്.











0 comments