ജില്ലയിൽ 3 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് കൂടി അനുമതി

കാസർകോട്
ജില്ലയിൽ മൂന്ന് സ്വകാര്യ വ്യവസായ പാർക്ക് പദ്ധതികൾക്ക് കൂടി അനുമതിയായി. ഇതോടെ നേരത്തെ അനുമതി ലഭിച്ച പാർക്കുകളടക്കം ജില്ലയിലെ സ്വകാര്യ പാർക്കുകളുടെ എണ്ണം ആറായി. സംസ്ഥാനത്ത് വ്യാവസായിക ആവശ്യത്തിനായി കൂടുതൽ ഭൂമി ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് സ്വകാര്യ വ്യവസായ പാർക്ക്. 10 ഏക്കറെങ്കിലും ഭൂമിയുള്ള സ്വകാര്യ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കമ്പനികൾക്കും പ്രസ്തുത ഭൂമി വ്യവസായത്തിന് ലഭ്യമാക്കാൻ വ്യവസായ പാർക്ക് സ്ഥാപിക്കാനായി മൂന്നുകൂടി രൂപ വരെ സർക്കാർ ഗ്രാന്റ് ലഭിക്കും. ഇത്തരത്തിൽ സ്ഥാപിക്കപ്പെട്ട വ്യവസായ പാർക്കുകൾക്ക് സർക്കാർ വ്യവസായ പാർക്കുകളുടെ നിയമ പരിരക്ഷ ലഭിക്കും. ജില്ലയിൽ നേരത്തെ അനുമതി ലഭിച്ച പൈവളിഗെയിലുള്ള ഫിയോ എനർജി ഗ്രൂപ്പ്, കാസർകോട് മാന്യയിലെ മുണ്ടോൻ ഗ്രൂപ്പ്, മുന്നാട് പീപ്പിൾസ് കോളേജ് എന്നിവയ്ക്ക് പുറമെ പുതുതായി പൊയിനാച്ചി കല്ലളിയിലുള്ള ഫുഡ് പാർക്ക്, പെരിയയിലുള്ള ഫർണിച്ചർ പാർക്ക്, മഞ്ചേശ്വരം ആനക്കൽ ഗ്രൂപ്പിന്റെ വ്യവസായ പാർക്ക് എന്നിവയ്ക്കാണ് പുതുതായി അനുമതി ലഭിച്ചത്. സ്വകാര്യ വ്യവസായ പാർക്കുകളുടെ എണ്ണത്തിൽ കോട്ടയം, പാലക്കാട് ജില്ലകൾക്കുപിറകിൽ മലപ്പുറം ജില്ലയോടൊപ്പം മൂന്നാം സ്ഥാനത്താണ് നിലവിൽ കാസർകോട്. 2022 ൽ തുടങ്ങിയ സംരംഭക വർഷം പരിപാടിയിലൂടെ ജില്ലയിൽ ഇതുവരെ 14537 സംരംഭങ്ങൾ നിലവിൽ വന്നു.










0 comments